വർക്കല തേരിക്കൽ കോളനിയിലെ അംഗൻവാടിക്ക് പത്ത് വർഷമായി വൈദ്യുതി അനുവദിക്കാതെ കെ.എസ്.ഇ.ബിയുടെ അവഗണന. കാറ്റും വെളിച്ചവുമില്ലാതെ ഇടുങ്ങിയ കെട്ടിടത്തില്‍ നരകിച്ചു പഠിക്കുകയാണ് പിന്നാക്ക കോളനിയിലെ കുരുന്നുകള്‍.
ഈ കുഞ്ഞുങ്ങൾക്ക് അംഗൻവാടിക്ക് പുറത്ത് നിന്ന് കളിക്കാം. അകത്തിരുന്ന് പഠിക്കാനാവില്ല. കാരണം നല്ല ചൂടാണ്. ചൂട് മാറ്റാൻ ഫാനിടാമെന്ന് കരുതിയാൽ നടക്കില്ല. പത്ത് വർഷം മുൻപ് അപേക്ഷിച്ച വൈദ്യുതി ഇനിയും കെ.എസ്.ഇ.ബി നൽകിയിട്ടില്ല. ഇതാണ് വർക്കല ഇലകമൺ പഞ്ചായത്തിലെ പിന്നാക്ക കോളനിയായ തേരിക്കലിലെ അംഗന്‍വാടിയുടെ ഗതികേട്.
വൈദ്യുതിയില്ലാത്തതിനാൽ വേനൽ കാലത്ത് ചൂടിന്റെ ശല്യം. മഴക്കാലത്ത് വെളിച്ചക്കുറവ്. അങ്ങിനെ പലപ്പോഴും പഠനം മുടങ്ങുന്നതോടെ കുട്ടികളെ ഇവിടെ നിന്ന് ദൂരെയുള്ള അംഗൻവാടിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് മാതാപിതാക്കൾ.
ഫാനടക്കമുള്ള വൈദ്യുതോപകരണങ്ങൾ വാങ്ങാൻ സർക്കാർ പലപ്പോഴും ഫണ്ട് അനുവദിച്ചിരുന്നു. വൈദ്യുതിയില്ലാത്തതിനാൽ അതും നഷ്ടമായിരിക്കുകയാണ്.