കോഴിക്കോട് മാനാഞ്ചിറ വെള്ളിമാടുകുന്ന് വികസനത്തിന്റെ പേരിൽ, മാറി മാറി വന്നസർക്കാറുകൾ നൽകിയ വാഗ്ദാനങ്ങളുടെ പട്ടിക എണ്ണിയാലൊടുങ്ങില്ല. സ്ഥലം വിട്ടു നല്‍കിയവര്‍ക്കൊന്നും ഇതുവരെ നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല.
ആദ്യഘട്ടത്തിൽ റോഡിനായി 60 കോടി രൂപയാണ് യു.ഡി.എഫ് സർക്കാർ അനുവദിച്ചത്. പിന്നെ ആവശ്യാനുസരണം ഫണ്ട് ഒഴുകുമെന്ന് വാഗ്ദാനവും. മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത എണ്ണമില്ലാത്ത എങ്ങുമെത്താത്ത ചർച്ചകൾ. സർക്കാർ മാറി. പ്രകടനപത്രികയിലെ പ്രധാന പദ്ധതിക്ക് ഉടൻ ഫണ്ടുനൽകുമെന്നായിരുന്നു എൽ.ഡി.എഫിന്റെയും നിലപാട്.
കിഫ്ബിയുടെ ആദ്യപ്രോജക്ടായി റോഡ് വികസനം പരിഗണിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.കഴിഞ്ഞ നവംബറിൽ തന്നെ ഫണ്ട് ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ വാക്കും പാഴായി.
റോഡിനായി ഭൂമി കൈമാറാൻ സമ്മതപത്രം കൈമാറിയ എല്ലാവർക്കും 2017 മാർച്ച് 31നുള്ളിൽ വില നൽകുമെന്ന് തീരുമാനവും ജലരേഖയായി. ഇതിനിടെ 60 കോടിരൂപയുടെ ഭൂമി കൂടി റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ റവന്യുവകുപ്പ് തുടങ്ങിവെച്ചിരുന്നു എന്നാൽ. ഫണ്ട് എന്നുവരുമെന്ന് ഉറപ്പില്ലാത്തതിനാൽ തുടങ്ങിയിടത്ത് തന്നെ തുടരുകയാണ് ഈ പരിപാടിയും.