കോഴിക്കോട് അത്തോളിയിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പാതി വഴിയില്‍ നിലച്ചു. കുടിവെള്ള പൈപ്പ് ഇടാനുള്ള സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് തടസമായത്. നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രതീക്ഷയാണ് അത്തോളി പദ്ധതി.
150 മീറ്റര്‍ ദൂരത്തില്‍ പൈപ്പിടാനുള്ള സ്ഥലത്തെ ചൊല്ലിയാണ് തര്‍ക്കം. 450 മീറ്റര്‍ വ്യാസമുള്ള പൈപ്പിടാന്‍ സ്ഥല ഉടമകള്‍ അനുവദിയ്ക്കാത്തതാണ് പദ്ധതി പാതി വഴിയില്‍ നിലയ്ക്കാന്‍ കാരണം. തലക്കുളത്തൂര്‍ , ഏലത്തൂര്‍ പഞ്ചായത്തുകളിലേയ്ക്കുള്ള ഏക കുടിവെള്ള ആശ്രയമാണ് പദ്ധതി. 52 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനാകുന്ന ടാങ്കിന്‍റെ നിര്‍മാണം രണ്ടു വര്‍ഷം മുൻപ് പൂര്‍ത്തിയായതാണ്. ജല അതോറിറ്റിയുടെ പഴയ പൈപ്പ് ലൈന്‍ ഉപയോഗിച്ച് ഭാഗികമായി കുടിവെള്ള വിതരണം നടത്താന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ പൈപ്പുകള്‍ പൊട്ടി ജലം പാഴായത് മാത്രം മിച്ചം. തര്‍ക്കം പരിഹരിയ്ക്കാന്‍ ജനപ്രതിനിധികളാരും മുന്‍ കൈ എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതി പെടുന്നു.