നൂറും അന്‍പതും നാല്‍പ്പതും കോടികളായി സെക്രട്ടേറിയേറ്റിലെ ഫയലിൽ കുരുങ്ങുകയാണ് മാനാഞ്ചിറ, വെള്ളിമാട്കുന്ന് റോഡുവികസന ഫണ്ട്. മതിയായ പണമുണ്ടന്ന് ജനപ്രതിനിധികൾ പറയും. അങ്ങനെ പറഞ്ഞാൽ കൊടുക്കാൻ പണമില്ലെന്ന് ഉദ്യോഗസ്ഥരും.
മൂന്നുകലക്ടർമാരെ ഇതിനകം കോഴിക്കോട് കണ്ടു. മുമ്പേപോയൊരു കലക്ടർ വഴിമുടക്കിയായിരുന്നുവെന്ന് ഗുരുതരമായ ആക്ഷേപം ഉന്നയിച്ചത് ആക്ഷൻ കമ്മിറ്റി തന്നെയായിരുന്നു. ആദ്യഘട്ടം പ്രഖ്യാപിച്ചപ്പോള്‍ രണ്ടാമത്തെ മുന്‍ഗണനയായിരുന്ന ഈ റോഡ് പിന്നീട് അഞ്ചാംസ്ഥാനത്തായി. ഒടുവില്‍ ആദ്യഘട്ടത്തില്‍നിന്ന് പുറത്താക്കപ്പെട്ടു.
മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ തുകകൊണ്ട് ബാക്കിയുള്ള അഞ്ചുറോഡുകളുടെയും വികസനം നടപ്പാക്കാമെന്ന ജില്ലാഭരണകൂടത്തിന്റെ സമീപനവും പ്രതിസന്ധിയായി. അനുവദിക്കുന്ന പണം സാമ്പത്തികവർഷം തീരും വരെ ഫയലിൽ കുടുക്കുക. ഇതായിരുന്നു റോഡ്ഫണ്ടിന്റെ ഇതേവരെയുള്ള ഗതി. ഇപ്പോഴത്തെ കലക്ടറിലാണ് ഇനിയുള്ള പ്രതീക്ഷ. പറഞ്ഞതിൽ പാതിയും പതിരായ പോയ സാഹചര്യത്തിലാണ് ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധം പ്രഖാപിച്ചിരിക്കുന്നത്.