പാലക്കാട്ടെ മൂലത്തറ റഗുലേറ്ററിന് ശാപമോക്ഷം. എട്ടുവർഷം മുൻപ് ഭാഗീകമായി തകർന്ന റഗുലേറ്റർ ജലവിഭവവകുപ്പ് പുനർനിർമിക്കുന്നു. പറമ്പിക്കുളം ആളിയാർ കരാർ പ്രകാരം കേരളത്തിന് ലഭിക്കുന്ന വെളളമാണ് മൂലത്തറയിൽ സംഭരിക്കുന്നത്.
ലോകബാങ്ക് അനുവദിച്ച അൻപതു കോടി രൂപ ചെലവഴിച്ച് 21 മാസം കൊണ്ട് നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുമെന്നാണ് ജലസേചനവകുപ്പിന്റെ ഉറപ്പ്. മന്ത്രി മാത്യു ടി.തോമസ് നിർമാണോദ്ഘാടനം നിർവഹിച്ചു.
നിർമാണപ്രവൃത്തികൾ അനിശ്ചിമായി നീളുന്നതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ വാക്കുകൾ. 2009 നവംബർ 8നാണ് മലവെളളപ്പാച്ചിലിൽ റഗുലേറ്ററിന്റെ ഒരു വശം തകർന്നത്. ജലസേചന ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയിൽ നിർമാണത്തിന് ഭരണാനുമതി ലഭിച്ചത് 2013 ൽ. പിന്നെയും മൂന്നുവർഷത്തിനുശേഷം 2016 ലാണ് സാങ്കേതികാനുമതി കിട്ടിയത്. ഏറ്റവും ഒടുവിൽ ടെൻഡർ നടപടികളിൽ വീഴ്ചയുണ്ടെന്ന പരാതി കോടതിയിലുമെത്തി. പറമ്പിക്കുളം- ആളിയാർ അന്തർസംസ്ഥാന കരാർ പ്രകാരം ആളിയാറിൽ നിന്ന് കേരളത്തിന് ലഭിക്കുന്ന വെളളമാണ് മൂലത്തറ റഗുലേറ്ററിലേക്ക് ഒഴുകിയെത്തുന്നത്.