നെൽകൃഷി, നാട്ടിൽ സുസ്ഥിരവികസനം കൊണ്ടുവരുമെന്ന് തെളിയിക്കുകയാണ് രാജേഷ് കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ. കാർഷിക കൂട്ടായ്മകളും, നാട്ടറിവുകളും, ജൈവക്കൃഷിയും തിരിച്ചുകൊണ്ട് വന്ന് വയനാട്ടിലെ തൃശ്ശിലേരി എന്ന ഗ്രാമത്തിനും മണ്ണിനും പുത്തനുണർവ് നൽകുകയാണ് രാജേഷ്.
കൃഷിമാത്രമല്ല, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഒരുമയും വികസനവും കൂടിയായിരുന്നു ബംഗളൂരുവിലെ ഉന്നത ജോലി ഉപേക്ഷിക്കുമ്പോൾ രാജേഷിന്റെ സ്വപ്നം. വയനാട് അതിന് വളക്കൂറുള്ള മണ്ണാണ് എന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ തിരുവനന്തപുരം സ്വദേശിയായ രാജേഷ് വയനാട്ടിലെ തൃശ്ശിലേരിയിലെ ജൈവികതയിലേക്ക് അഞ്ച് വർഷം മുമ്പ് പറിച്ചു നടപ്പെട്ടു. സുഹൃത്തുക്കളുമായി ചേർന്ന് 18 ഏക്കർ പാടം വാങ്ങി.
പാടത്തിന് അഭിമുഖമായി പരിസ്ഥിതിക്കി ഏറ്റവും അനുയോജ്യമായതരത്തിൽ ഒരു വീടുപണിതു. ഈ വീടും, പാടവും പറമ്പും, പുന്നെല്ലിന്റെ മണവും ഞാട്ടിപ്പാട്ടിന്റെ താളവുമായി ജീവിതം. കൃഷി നഷ്ടപ്പെട്ടു തുടങ്ങിയ നാട്ടിലേക്ക് പുതിയ പാഠങ്ങൾ കൊണ്ടുവന്നു. കൂടുതൽ സ്ഥലത്ത് ജൈവനെൽകൃഷി പറ്റില്ലെന്ന് പറഞ്ഞവർക്ക് ചെയ്ത് തെളിയിച്ചുകൊടുത്തു. സമീപത്തെ കർഷകർക്ക് ഇത് പ്രചോദനമായി. തുടർന്ന് പ്രദേശത്ത് കാർഷികകൂട്ടായ്മയുണ്ടാക്കി. സംഘ കൃഷിയും പ്രൊഡ്യൂസർ കമ്പനിയും രൂപീകരിച്ചു.കഴിഞ്ഞ വർഷം സമീപത്തുള്ളവർക്ക് 600 തൊഴിൽദിനങ്ങൾ നൽകി.
ശാസ്ത്രീയമായ കൃഷിരീതികൾക്കൊപ്പം, കമ്പളനാട്ടിപോലുള്ള കാർഷികസംസ്കൃതികളെ തിരിച്ചു കൊണ്ടുവരുകയും ചെയ്യുന്നു. ഒപ്പം പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണപോരാട്ടവുമുണ്ട്. ജനിതകമാറ്റം വരുത്തിയവിത്തുൽപാദനത്തിനെതിരെ ദേശീയതലത്തിൽപ്രവർത്തിക്കുന്ന സംഘടനയുടെ സജീവപ്രവർത്തകൻകൂടിയാണ് രാജേഷ്. സംസ്ഥാനസർക്കാരിന്റെ യൂത്ത്ഐക്കൺ അവാർഡും തേടിയെത്തി.