കോഴിക്കോട് ബേപ്പൂർ ബസ് സ്റ്റേഷനിലെ ശുചിമുറിയ്ക്ക് താഴുവീണിട്ട് മാസങ്ങളായി. ശുചിമുറി മാലിന്യമെത്തുന്ന ടാങ്കുകൾ നിറഞ്ഞൊഴുകുന്നതാണ് പ്രതിസന്ധി. തുറസായ സ്ഥലങ്ങളിൽ പ്രാഥമികാവശ്യം നിര്‍വഹിക്കേണ്ടി വരുമ്പോഴും ബദൽ സംവിധാനമൊരുക്കാൻ നഗരസഭ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
പുരുഷന് ഇങ്ങനെ നിന്ന് ശങ്ക തീർക്കാം. ദീർഘദൂര യാത്ര കഴിഞ്ഞെത്തുന്ന സ്ത്രീകളുടെ കാര്യം ദയനീയമാണ്. പൂട്ടിയ ശുചിമുറിക്ക് സമീപത്തായി നാണയമിട്ട് പ്രവർത്തിപ്പിക്കുന്ന ഇ-ടോയ്‌ലെറ്റ് തുരുമ്പെടുക്കുന്നു. പുറന്തള്ളുന്ന മാലിന്യം ശേഖരിക്കാൻ പ്രത്യേക സംഭരണിയില്ല. സമീപത്ത് നിരവധി കുടുംബങ്ങളാണ് ദുർഗന്ധമനുഭവിച്ച് കഴിയുന്നത്.
യാത്രക്കാരുടെ ദുരിതം കണ്ട് ശുചിമുറി നടത്തിപ്പുകാരൻ സ്വന്തം കൈയ്യിലെ പണം മുടക്കി ടാങ്ക് വൃത്തിയാക്കിയെങ്കിലും കൗൺസിലറെപ്പോഴും ആ വഴി കണ്ടില്ല. പരാതി കേൾക്കാനുള്ള സമയം പോലും നഗരസഭ അധികൃതർക്കില്ലെന്നാണ് ആക്ഷേപം. കോൺക്രീറ്റ് ടാങ്ക് സ്ഥാപിച്ചാൽ തീരാവുന്ന പ്രതിസന്ധിയേ ഇവിടെയുള്ളൂ. പരസ്പരം പഴിചാരി പരിഹാരം കാണുംവരെ നൂറ്റി അൻപതിലധികം ബസ് ജീവനക്കാരുടെയും നൂറുകണക്കിന് യാത്രികരുടെയും ശങ്ക തുടരും.