തിരുവമ്പാടിയിൽ വിമാനത്താവള പദ്ധതി ആലോചിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് കലക്ടര്‍ക്ക് തോട്ടം ഉടമയുടെ നിവേദനം. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി എസ്റ്റേറ്റ് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ഞൂറിലധികം തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കത്തിലുണ്ട്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. ഇത് കമ്പനി അധികൃതരെയും തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. വ്യക്തത തേടിയാണ് തിരുവമ്പാടി പ്ലാന്റേഷൻ മാനേജർ കലക്ടറെ സമീപിച്ചത്. നാനൂറ്റി അൻപതിലധികം സ്ഥിരം തൊഴിലാളികളും നൂറിലധികം ദിവസവേതനക്കാരും കമ്പനിയിലുണ്ട്. ഇവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.
തേയിലും കാപ്പിയുമുണ്ടായിരുന്നിടത്ത് നിലവിൽ റബറും കൈതയുമാണ് കൃഷി. എസ്റ്റേറ്റിനുള്ളിലെ ലയങ്ങളിലാണ് ഇരുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്നത്. 1962 ൽ പ്രവർത്തനം തുടങ്ങിയ തിരുവമ്പാടി എസ്റ്റേറ്റിന്റെ പ്രവർത്തനം മികച്ച നിലയിലെന്നതിന്റെ രേഖകളും കത്തിലുണ്ട്. പ്രതിസന്ധി ഘട്ടത്തിൽപ്പോലും തൊഴിൽ സുരക്ഷ ഉറപ്പാക്കി മുന്നോട്ടുപോകാനായിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവർത്തനം പൂർണമായും നിയന്ത്രിക്കുന്നത് തദ്ദേശീയരാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.