കാസർകോട് തൃക്കരിപ്പൂരിൽ റോഡ് നിർമാണത്തിന്റെ പേരിൽ നാട്ടുകാരുടെ വഴിമുടക്കി കരാറുകാരൻ. റോഡ് നിർമാണത്തിനെത്തിച്ച മണ്ണ് പാതയോരത്തെ വീടുകൾക്കുമുന്നിൽ കൂട്ടിയിട്ടതാണ് വലിയപറമ്പ് കടപ്പുറം നിവാസികളെ ദുരിതത്തിലാക്കിയത്.
നാല് മാസം മുമ്പാണ് മാവിലാകടപ്പുറം. ഏഴിമല റോഡ് നിര്‍മാണ ജോലികൾ ആരംഭിച്ചത്. റോഡ് നിർമാണത്തിനായി ലോറിയിൽ എത്തിച്ച മണ്ണ് പാതയോരത്തെ വീടുകൾക്ക് മുന്നിൽ ഇറക്കി. നിർമ്മാണം പാതിവഴിക്ക് നിലച്ചതോടെയണ് ഈ മൺകൂനകൾ പ്രദേശവാസികൾക്ക് തലവേദനയായത്. പ്രവർത്തി നിർത്തി വച്ചതോടെ വീടുകൾക്ക് മുന്നിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാതെ കരാറുകാരനും സ്ഥലം വിട്ടു. ഈ മൺകൂനയ്ക്ക് മുകളിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് വീട്ടുകാർ പുറത്തിറങ്ങുന്നത്. പ്രായമായവരും, രോഗബാധിതരും നന്നേ പ്രയാസപ്പെടുന്നു.
വീടുകളിലേയ്ക്കുള്ള വഴിയടച്ച് കൂട്ടിയിരിക്കുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ പലകുറി കരാറുകാരനോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ സമീപച്ചെങ്കിലും അവരും കൈമലർത്തി.
പുതിയ റോഡ് എന്ന വാഗ്ദാനം പാലിക്കാതെ ഉണ്ടായിന്ന വഴി മുടക്കുക മാത്രം ചെയ്ത അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.