മലപ്പുറം മമ്പാട്ടെ മൂന്ന് ആദിവാസി കോളനികൾ വനഭൂമിയിലാണന്ന ഡി.എഫ്.ഒയുടെ ഉത്തരവിൽ പ്രതിഷേധിച്ച് വനം, റവന്യൂ വകുപ്പുകൾക്കെതിരെ പ്രത്യക്ഷസമരം നടത്തുമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം. ആദിവാസി ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
സി.പി.ഐ ഭരിക്കുന്ന വനം, റവന്യൂ വകുപ്പുകൾക്കെതിരെ സി.പി.എം മമ്പാട് ലോക്കൽ കമ്മിറ്റിയും വണ്ടൂർ ഏരിയ സെന്റർ അംഗങ്ങളുമാണ് പരസ്യമായി രംഗത്തു വന്നത്. ആദിവാസി ഭൂമി വിഷയം ഏറ്റെടുത്ത് വനം, റവന്യൂ ഒാഫീസുകളിൽ പ്രതിഷേധസമരമാണ് സി.പി.എം ആലോചിക്കുന്നത്. റവന്യൂ, വനം വകുപ്പുകളിലെ വീഴ്ചകളും സി.പി.എം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു പരിശോധനയുമില്ലാതെ മാടം, വീട്ടിക്കുന്ന്, കല്ലുവാരി ആദിവാസി കോളനികൾ വനഭൂമിയിലാണന്ന ഡി.എഫ്.ഒയുടെ അവകാശവാദം ഉദ്യോഗസ്ഥരുടെ തന്നിഷ്ടമാണന്നും സി.പി.എം ആരോപിച്ചു. ആകെയുളള ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചതോടെ മുന്നോട്ടുളള വഴികൾ അറിയാതെ നിസഹായതയിലാണ് അഞ്ഞൂറിലധികം ആദിവാസി കുടുംബങ്ങൾ.