പാലക്കാട് -വടക്കഞ്ചേരിയിൽ ദേശീയപാതയുടെ നിർമാണം ഏറ്റെടുത്ത സ്വകാര്യകമ്പനിയുടെ തൊഴിൽചൂഷണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പ്രൊവിഡന്റ് ഫണ്ട് എന്ന പേരിൽ പണം ഇൗടാക്കിയതിലും തട്ടിപ്പ് നടന്നു. തൊഴിൽവകുപ്പോ , തൊഴിലാളി സംഘടനകളോ പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല
ആറുവരിപ്പാതയുടെ നിർമാണം നടത്തുന്ന കെഎംസി എന്ന സ്വകാര്യകമ്പനിക്കെതിരെയാണ് വ്യാപകപരാതികൾ. മൂന്നു വർഷമായി ജോലി ചെയ്തിട്ടും തൊഴിലാളികൾക്ക് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല. അതായത് ശമ്പളത്തിൽ നിന്ന് ഒാരോ മാസവും ശരാശരി എണ്ണൂറു രൂപ വരെ കുറച്ചാണ് നൽകിയിരുന്നത്. പ്രൊവിഡന്റ് ഫണ്ടിന് നൽകാനെന്ന പേരിലായിരുന്നു പണം ഇൗടാക്കൽ. എന്നാൽ ഒരൊറ്റ തൊഴിലാളിക്കുപോലും പിഎഫ് നമ്പറോ മറ്റ് രേഖകളോ കമ്പനി നൽകിയിട്ടില്ലെന്നാണ് പരാതി.
മൂന്നുമാസമായി ശമ്പളമില്ലാത്തതിനാൽ തൊഴിലാളികളുടെ ദുരിതജീവിതം കണ്ടറിഞ്ഞ് നാട്ടുകാരിൽ ചിലർ സഹായവുമായി രംഗത്തുണ്ട്. തൃശൂർ മണ്ണുത്തി മുതൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വരെ ഇരുപത്തിയെട്ടര കിലോമീറ്ററിലാണ് ആറുവരിപ്പാത നിർമിക്കുന്നത്. റോഡ് നിർമാണത്തിലും പരാതികൾ ഏറെയാണ്.