മലപ്പുറത്തെ പാസ്പോർട്ട് ഒാഫിസ് കോഴിക്കോട്ടേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം.ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കോഴിക്കോട്ട് ഒാഫിസുമായി ലയിപ്പിക്കാൻ ഒരുങ്ങുന്നത്.കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജനപ്രതിനിധികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
സംസ്ഥാനത്ത് ഏററവും അധികം പ്രവാസികളുള്ള മലപ്പുറം ജില്ലയിലെ പാസ്പോർട്ട് ഒാഫിസാണ് കോഴിക്കോട്ടെ ഒാഫിസിൽ ലയിപ്പിക്കാനൊരുങ്ങുന്നത്.ദിനം പ്രതി 1200 ഒാളം അപേക്ഷകൾ, പ്രതിമാസം ഇരുപത്തിരണ്ടായിരം പാസ്പോർട്ടുകളുടെ വിതരണവും ഇവിടെ നടക്കുന്നു.ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നീക്കം.2006 ൽ ആണ് മലപ്പുറം, പാലക്കാട് ജില്ലകൾക്കായി മലപ്പുറത്ത് മേഖലാ ഒാഫിസ് ആരംഭിച്ചത്.പിന്നീട് പാലക്കാട് ജില്ലയെ കൊച്ചി പാസ്പോർട്ട് ഒാഫിസുമായി ലയിപ്പിച്ചു. ഒാഫിസ് നിലനിർത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ജനപ്രതിനിധികൾ കത്തയച്ചിട്ടുണ്ട്.
നിലവിൽ ഒന്നേകാൽ ലക്ഷം രൂപയാണ് ഒാഫിസ് കെട്ടിടത്തിന്റെ വാടക.കോഴിക്കോട്ടെ ഒാഫീസുമായി ലയിപ്പിക്കൽ ഈ ചെലവ് ഒഴിവാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. പാസ്പോർട്ട് ഒാഫിസിലെ ജീവനക്കാരേയും കോഴിക്കോട്ടേക്ക് മാറ്റും.അതേ സമയം പാസ്പോർട്ട് സേവാ കേന്ദ്രം മലപ്പുറത്ത് തുടരും. ഈ ഒാഫിസിൽ പുതിയ പാസ്പോർട്ടുകൾക്കായുള്ള അപേക്ഷകൾ നൽകാം.ഒാഫിസ് കോഴിക്കോട്ടെക്ക് മാറ്റിയാൽ പാസ്പോർട്ട് ലഭിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾക്ക് കാലതാമസമുണ്ടാകുമെന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്