കണ്ണൂർ ഇരിട്ടിമേഖലയിലെ പുഴകളിൽനിന്ന് അനധികൃത മണൽ വാരൽ വ്യാപകം. രണ്ട്്ദിവസത്തിനുള്ളില്‍ ഇരുപത് ലോഡ് മണലാണ് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ പിടച്ചെടുത്തത്. കരിങ്കൽ ക്വാറികൾ അടഞ്ഞുകിടക്കുന്നതുമൂലം നിർമാണസാമഗ്രികൾക്കുണ്ടായ ക്ഷാമമാണ് മണൽകൊള്ളയ്ക്ക് കാരണം.
അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി പുഴയോരത്തുനിന്ന് പതിനേഴ് ലോഡ് മണലാണ് പിടിച്ചെടുത്തത്. കരിക്കോട്ടക്കരിയിൽനിന്ന് രണ്ട് ലോഡ് മണലും പൊലീസ് കസ്ഡിയിലെടുത്തിരുന്നു. ഇരിട്ടി മേഖലയിൽ വ്യാപകമായി മണൽകൊള്ള നടക്കുന്നതായി ജില്ലാ ഭരണകൂടത്തിന് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണൽ പിടികൂടിയത്. ഇതിന് മുൻപും ഇവിടുന്ന് മണൽ കടത്തിയതിന്റെ തെളിവുകളും റവന്യൂ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
മലയോരമേഖലയിലെ കരിങ്കൽ ക്വാറികൾ പരിസ്ഥിതി അനുമതി ഇല്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം എം സാൻഡ് ഉൾപ്പടെയുള്ള കരിങ്കൽ ഉൽപന്നങ്ങൾ ലഭിക്കാനില്ല. ഇത് മറയാക്കിയാണ് വൻതോതിൽ മണൽ കടത്ത് നടക്കുന്നത്.