കാസർകോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. അശാസ്ത്രീയമായ ഗതാഗത പരിഷ്ക്കരണവും, ഗതാഗതം ക്രമീകരിക്കാൻ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരില്ലാത്തതുമാണ് നഗരത്തിലെ യാത്രക്കാരെ വലയ്ക്കുന്നത്.
കാസർകോട് എം.ജി റോഡിലും നഗരകവാടങ്ങളായ വിദ്യാനഗറിലും, നയന്മാർമൂലയിലുമെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സമയവ്യത്യാസമില്ലാതെ നഗരം ഗതാഗതക്കുരുക്കിൽ അമരുന്നത് നിത്യസംഭവമായിട്ടും ബന്ധപ്പെട്ടവർക്ക് ഇതൊന്നും കണ്ടമട്ടില്ല.
ഗതാഗതം നിയന്ത്രിക്കുന്ന ടാഫിക് പൊലീസ് ഉദ്യോഗസ്ഥന്മാരെ മഷിയിട്ട് നോക്കിയാൽ പോലും നഗര നിരത്തിൽ കാണാൻ സാധിക്കില്ല. തിരക്കേറിയ സമയത്ത് പോലും ഹോം ഗാർഡുമാരും, സിവിൽ പൊലീസ് ഉദ്യഗസ്ഥരുമെല്ലാമാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തിരക്കിനൊപ്പം ഇവരുടെ പരിചയക്കുറവ് കൂടിയാകുമ്പോൾ കര്യങ്ങൾ കൈവിട്ട് പോകും. നഗരത്തിലെ പാതകളുടെ ശോച്യാവസ്ഥയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതെന്ന ഒഴുക്കൻ ന്യായമാണ് ഉദ്യോഗസ്ഥർക്ക് പറയാനുള്ളത്.