അമ്പലവയൽ ∙ എട്ടു പവന്റെ ഒരു മാല വീട്ടിൽ നിന്നു കാണാതായതാണ് കഥയുടെ തുടക്കം. നാടാകെ തിരഞ്ഞിട്ടും കിട്ടിയില്ലെന്നു പറഞ്ഞ് വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി, മോഷ്ടാവിനെത്തേടി പൊലീസുകാരും പരക്കംപാഞ്ഞു. വിരലടയാള വിദഗ്ധരും വീട്ടിലെത്തി. ഒടുവിൽ ബോംബ് സ്ക്വാഡും വന്നു. ഇനി കിട്ടില്ലെന്നു കരുതിയ മാല ബോംബ് സ്ക്വാഡിന്റെ മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ അലമാരയിൽ നിന്നു തന്നെ കിട്ടി.
എന്തിനും പൊലീസിൽ പരാതി നൽകി വട്ടം കറക്കുന്നതിന്റെ ഉദാഹരണം നടന്നത് അമ്പലവയൽ ചീനപ്പുല്ലിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുടമസ്ഥന്റെ ഭാര്യയുടെ അഴിച്ചു വച്ചിരുന്ന താലിയടക്കമുള്ള മാലയാണ് കാണാതായത്. പൊലീസിനെ വിവരം അറിയിച്ചപ്പോൾ എല്ലായിടവും തിരയാൻ പറഞ്ഞു.
എത്ര തിരഞ്ഞിട്ടും കിട്ടിയില്ലെന്നു വീട്ടുകാർ. കേസെടുത്ത പൊലീസ് വിരലടയാള വിദഗ്ധരെ കൊണ്ടുവന്ന് വീടും പരിസരത്തും പരിശോധന നടത്തിയെങ്കിലും മോഷണം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. തുടർന്ന് ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ നിന്നു ലോഹം കണ്ടെത്തിയ ബീപ് ശബ്ദം കേട്ടത്. തുറന്നുനോക്കിയപ്പോൾ അലമാരയിൽ തന്നെ വസ്ത്രത്തിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു മാല.