വയനാട്ടില്‍ കൽപറ്റയിൽ നിന്ന് പടിഞ്ഞാറത്തറ വഴി മാനന്തവാടിക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു. നൂറു കണക്കിന് വാഹനങ്ങളാണ് ദിവസവും വലിയ കുഴികളിലൂടെ കടന്നു പോകുന്നത്. പലതവണ പരാതി പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൽപറ്റയിൽ നിന്നും വെറും അഞ്ഞൂറ് മീറ്റർ പിന്നീട്ടാൽ കാണുന്ന കാഴ്ചയാണിത്.
വെള്ളം നിറഞ്ഞ ഈ കുഴിയിൽ വീണ് പരുക്കേറ്റവർ നിരവധി. ഇതൊരു തുടക്കം മാത്രമാണ്. വരാനിരിക്കുന്നത് ചെറുതും വലുതുമായ എണ്ണിയാലൊടുങ്ങാത്ത കുഴികൾ. ജില്ലയിൽ തിരക്കുള്ളതും ഏറ്റവും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതുമായ റോഡുകളിലൊന്നാണിത്. മഴക്കാലമായതോടെ തകർച്ച ഇരട്ടിയായെന്ന് നാട്ടുകാർ പറയുന്നു.
സംസ്ഥാനപാതയായ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. വാഹനങ്ങൾ കേടാവുകയും ചെയ്യുന്നു. ശാശ്വതപരിഹാരത്തിനായി നാട്ടുകാർ നിരവധി തവണ പരാതികൾ നൽകി.
പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വഴി കൂടിയാണ് ഇത്. പൊളിഞ്ഞ ഭാഗം ഇടയ്ക്കി അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ടെങ്കിലും പെട്ടന്ന് തന്നെ കേടാവുകയാണ് പതിവ്.