ലോകബാങ്കിന്റെ സഹായത്താൽ നവീകരിക്കുന്ന കണ്ണൂർ പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റെ നിർമാണജോലികൾ മുടങ്ങി. കരാറുകാരന് ബില്ല് മാറി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജോലികൾ നിറുത്തിവച്ചിരിക്കുന്നത്. ഇതോടെ പാലംപണിക്കായി സ്ഥാപിച്ച കമ്പികൾ ഉപ്പ് കാറ്റടിച്ച് തുരുമ്പിച്ച് തുടങ്ങി.
മൂന്ന്്മാസം മുൻപാണ് താവം റെയിൽവേ മേൽപാലത്തിന് തൂണുകൾ നിർമിക്കാൻ കമ്പികൾ സ്ഥാപിച്ചത്. നിർമാണജോലികൾ ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ കരാറുകാരന് ലഭിക്കേണ്ട ഫണ്ട് വൈകി. ഇതോടെ പാലംപണിയും നിറുത്തിവച്ചു. തീരപ്രദേശമായതിനാൽ ഉപ്പുകാറ്റടിച്ച് ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് തുടങ്ങി. പാപ്പിനിശ്ശരിയിലെ അടിപ്പാത, രാമപുരംപാലം, ഓവുചാലുകൾ തുങ്ങിയവയുടെ ജോലികളും പൂർത്തിയാക്കാനുണ്ട്. സമാന്തരപാതകളില്ലാത്തതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
നാലരവർഷം മുൻപ് ആരംഭിച്ച നിർമാണം ഇതുവരെ കഴിയാത്തതിനാൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. പലതവണ സമയപരിധി നീട്ടിനൽകിയിട്ടും എന്ന് ജോലികൾ പൂർത്തിയാക്കുമെന്ന വ്യക്തമായ ഉത്തരം അർക്കുമില്ല.