കാസര്‍കോട് മീങ്ങോത്ത് പ്രവാസി കൂട്ടായ്മയില്‍ ഒരു വായനശാല ഒരുങ്ങുന്നു. മീങ്ങോത്തും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം പ്രവാസി സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി തയ്യാറായത്.
സ്വന്തം നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ഒരു കൂട്ടം പ്രവാസികളുടെ ആഗ്രഹമാണ് മീങ്ങോത്തെ ഈ ഗ്രന്ഥശാല. അറുപത് ലക്ഷം രൂപ മുതല്‍ മുടക്കില്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് രണ്ടു നിലയുള്ള കെട്ടിടത്തിൽ ലൈബ്രറി ഒരുക്കിയിരിക്കുന്നു.
പുസ്തകങ്ങളില്‍ ഏറിയ പങ്കും ദുബൈയില്‍ നിന്നാണ് സ്വരൂപിച്ചത്. വിവിധ സംഘടനകളും, സ്കൂളുകളുമെല്ലാം പുസ്തകങ്ങള്‍ നല്‍കി സഹിയിച്ചു. ഇതിനൊപ്പം പത്തുലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങാനും സംഘടനയ്ക്ക് പദ്ധതിയുണ്ട്. പ്രദേശത്തെ സ്കൂള്‍ , കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് റഫറന്‍സ് ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരവും ലൈബ്രറിയില്‍ ഒരുക്കി. വായനക്കാരുടെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പുസ്തകശേഖരം ഇവിടെയുണ്ടാകുമെന്നാണ് സംഘാടകരുടെ ഉറപ്പ്. വിജ്ഞാനത്തിനൊപ്പം വിനോദത്തിന് വേണ്ട സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം ഒന്‍പതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ലൈബ്രറി നാടിന് സമര്‍പ്പിക്കും.