ഒാണത്തിന് ഹോർട്ടികോർപ്പിന്റെ വിപണനകേന്ദ്രങ്ങളിൽ പച്ചക്കറി ക്ഷാമം രൂക്ഷം. കോഴിക്കോടു ജില്ലയിലേതടക്കം മിക്ക സ്റ്റാളുകളിലും പച്ചക്കറിയെത്തുന്നില്ല. പ്രതിസന്ധിക്കുപിന്നിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് വ്യാപാരികൾ. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്നു ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളുകൾ. പക്ഷേ ഓണസദ്യയ്ക്കായി പച്ചക്കറിവാങ്ങാൻ ഇവിടെയെത്തിയവരുടെ അവസ്ഥ ഇതാണ്.
പൊതുവിപണിയിൽനിന്ന് വലിയ വിലയിൽ പച്ചക്കറി വാങ്ങി, വില കുറച്ച് വിൽക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. ക്യാരറ്റിനും ഏത്തയ്ക്കക്കും സവാളയ്ക്കുമൊക്കെ വീണ്ടും വിലകുറച്ചുകൊണ്ട് സർക്കാർ വിഞ്ജാപനം ഇറക്കിയിട്ടുണ്ട്. എന്നാൽ രണ്ടാഴ്ചയ്ക്കുമുമ്പ് ഒാർഡർ നൽകിയിട്ടും പച്ചക്കറിയൊന്നും ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽ ഇതുവരെ എത്തിയിട്ടില്ല. സംഭരണകേന്ദ്രങ്ങളിൽക്കിടന്ന് ചീഞ്ഞുനശിച്ച പച്ചക്കറികളാണ് ഇവിടെയെത്തുന്നതിൽ ഭൂരിഭാഗവും. ഒാണദിവസങ്ങളിൽ കട അടച്ചിടേണ്ട സ്ഥിതിയിലാണ് വ്യാപാരികൾ.