മലപ്പുറം തിരുവാലിക്കാർ ഒാണവില്ല് കൊട്ടിയാണ് ഈ ഒാണത്തെ വരവേൽക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപെ വിസ്മൃതിയിലാണ്ട ഒാണവില്ലിനെ തിരുവാലിയിലെ തട്ടകം കൂട്ടായ്മയാണ് വീണ്ടും പരിചയപ്പെടുത്തുന്നത്.
ഹൃദയത്തോട് ചേർത്തുവച്ചാണ് ഒാണവില്ല് കൊട്ടുക. ഹൃദയവും വില്ലുമായുളള ചേർച്ചയനുസരിച്ച് ഒാണവില്ലിൽ നിന്നുളള ശബ്ദം നേർത്തു വരും. നാട്ടിലെ കൂട്ടായ്മയുടേയും ഐക്യത്തിന്റേയും കൂടി നാദമായതുകൊണ്ടാണ് ഒാണവില്ലിനെ തിരികെ കൊണ്ടുവരാന്‍ തിരുവാലിക്കാർ തീരുമാനിച്ചത്.
പതിറ്റാണ്ടുകൾക്ക് മുൻപേ അപ്രത്യക്ഷമായെങ്കിലും ഒാണവില്ലു നിർമാണം മാംവീട്ടിൽ വേലായുധൻ മറന്നിരുന്നില്ല. നാട്ടുകാരുടെ പിന്തുണ കൂടിയായതോടെ ഒാണവില്ലുകൾ പുനർജനിച്ചു. കരിമ്പനയുടെ തടിയും മുളയും ഉപയോഗിച്ചാണ് നിർമാണം. വിരമിച്ച ഉദ്യോഗസ്ഥരും യുവജനങ്ങളും കൈകോർത്തതോടെ താളത്തില്‍ കൊട്ടാനും ആളായി.
അത്തം മുതലുളള ദിവസങ്ങളിൽ കൊട്ടാമെങ്കിലും ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ഒാണവില്ലു വാദനത്തിന് കലാകാരൻമാരും കേൾക്കാന്‍ നാട്ടുകാരും ഒത്തുകൂടുക.