ജലസംരക്ഷണവും മരംനടീലുമൊക്കെയായി ശ്രദ്ധയാകർഷിച്ച പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്ത് ഒാണപ്പൂക്കളാൽ സമൃദ്ധം. കുടുംബശ്രീ പ്രവർത്തകരിലൂടെയാണ് പൂവിപണിയിലേക്കുളള ചുവടുമാറ്റം. തമിഴ്നാട്ടിൽ നിന്ന് പൂക്കൾ വാങ്ങി ഒാണപ്പൂക്കളമൊരുക്കുന്ന ശീലത്തിന് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഒരു തിരുത്ത് നൽകുകയാണ്്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും പൂകൃഷി വൻവിജയമായി.
നമ്മുടെ മണ്ണിലും നന്നായി വേരുപിടിക്കുന്ന ചെണ്ടുമല്ലിയുടെ തൈകളാണ് നട്ടുപിടിപ്പിച്ചത്. അത്യുൽപാദനശേഷിയുളള തൈകൾ ബംഗളുരുവിൽ നിന്നെത്തിച്ചായിരുന്നു തുടക്കം. നല്ല നിറവും വലുപ്പമുളള പൂക്കൾക്ക് ആവശ്യക്കാരേറെയാണ്. ഇടനിലക്കാരില്ലാതെയുളള വിപണനം. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ തിരുവോണം വരെ മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് പൂക്കൾ നൽകുന്നത്. കുടുംബശ്രീ പ്രവർത്തകർക്കൊപ്പം സ്കൂൾ വിദ്യാർഥികളും, പാടശേഖര സമിതിയും കൃഷിയിൽ സജീവമായിരുന്നു.