പാലക്കാട്ടെ ചെണ്ടുമല്ലിത്തോട്ടങ്ങളിൽ ഇത് വിളവെടുപ്പുകാലം. കിഴക്കൻമേഖലയിലെ കർഷകരെല്ലാം പൂവിപണിയിൽ സജീവമാണ്. പച്ചക്കറി കൃഷിയെക്കാൾ നല്ല വരുമാനം കിട്ടുമെന്നതിനാൽ ഒാണക്കാലത്ത് കർഷകരും ഹാപ്പിയാണ്. വരൾച്ചയെ മറികടന്ന് ചെണ്ടുമല്ലികൾ പൂവിട്ടപ്പോൾ കർഷക മനസിനും ഒാണപൂക്കളത്തിന്റെ ശോഭ.
പതിവായി പച്ചക്കറി കൃഷി ചെയ്തിരുന്ന കിഴക്കൻ മേഖലയിലെ കർഷകരാണ് ചെണ്ടുമല്ലിച്ചെടികൾ മണ്ണിലിറക്കിയത്. മൂന്നരയേക്കർ സ്ഥലത്ത് വാളയാർ സ്വദേശി സുദർശൻ ഏകദേശം ഇരുപതിനായിരം ചെടികൾ നട്ടു. അറുപതു ദിവസത്തിനകം വിളവെടുപ്പ്. 250 കിലോ വരെ പൂവാണ് ഇപ്പോൾ ഒരു ദിവസം ലഭിക്കുന്നത്. ഒാറഞ്ച് , മഞ്ഞ നിറങ്ങളുളള പൂവുകൾ ഒാണവിപണിയിലെത്തുമ്പോൾ കിലോയ്ക്ക് അൻപതു രൂപവരെയാണ് വില.
പൂക്കളമിടുന്നവർ നേരിട്ടെത്തി പൂക്കൾ വാങ്ങുന്നു. കൂടാതെ പാലക്കാട് , കോയമ്പത്തൂർ പൂവണികളിലേക്കും പൂക്കളെത്തിക്കുന്നു. വെളളവും വളവുമൊക്കെ കുറഞ്ഞ അളവിൽ നൽകിയാലും പൂകൃഷി ലാഭകരമാണെന്ന് കർഷകർ പറയുന്നു. ഒാണവിപണി കഴിഞ്ഞാലും ഒരുമാസം കൂടി വിളവെടുക്കാം.