വിമാനവും വിമാനത്താവളവും കണ്ടൊരു ഓണാഘോഷം. മലപ്പുറം നിലമ്പൂർ കരുളായി വനത്തിലെ പ്രാചീന ഗോത്ര വിഭാഗമായ ചോലനായ്ക്കരാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഓണം ആഘോഷിച്ചത്. കരുളായി കാടിറങ്ങി അവരെത്തിയത് വലിയൊരു കൗതുക ലോകത്തായിരുന്നു. എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ വൻ സ്വീകരണം. സമൃദ്ധമായ സദ്യ. പിന്നീട് വിമാനക്കാഴ്ച.
രണ്ട് കുട്ടികളും അഞ്ചു സ്ത്രീകളും ഉൾപ്പടെ 18 പേരാണ് വിമാനത്താവളത്തിൽ എത്തിയത്. കിർത്താഡ്സും എയർപോർട്ട് അതോറിറ്റിയുമാണ് ചോലനായ്ക്കർ വിഭാഗത്തെ വിമാനത്താവളത്തിൽ എത്തിച്ചത്. രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവിട്ട് ഓണക്കോടിയും വാങ്ങിയാണവർ മടങ്ങിയത്.