കാസർകോട്∙ നിസ്സഹായരായ ഒരുപാടു പേരുടെ ചോര വീണ മണ്ണിൽ, തലനാരിഴയ്ക്കു രണ്ടുതവണ ആയുസ്സു നീട്ടിക്കിട്ടിയ കഥ (സംഭവം തന്നെ) തുറന്നു പറഞ്ഞ് നഗരത്തിലെ ഓട്ടോഡ്രൈവർ. 52 വർഷമായി ഓട്ടോ ഓടിക്കുന്ന വിദ്യാനഗർ ബിസി റോഡ് ജംക‍്ഷനിലെ രാമകൃഷ്ണനാണ് നഗരത്തിലെ തന്നെ രണ്ടിടങ്ങളിലായി തനിക്കു നേരെ നടന്ന ഞെട്ടിക്കുന്ന കൊലപാതക ശ്രമങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്.രണ്ടു സംഭവങ്ങളുടെയും തൊട്ടടുത്ത ദിവസം അതേ സ്ഥലത്തു നിന്ന് കൊലപാതക വാർത്ത കേട്ടിരുന്നു. അതിലൊരാൾ ഓട്ടോഡ്രൈവറായിരുന്നു എന്നു കൂടി അറിയുമ്പോഴേ രാമകൃഷ്ണന്റെ കഥ പൂർണമാവൂ.
രാമകൃഷ്ണൻ പറഞ്ഞു തുടങ്ങി. ‘സവാരിക്കായി വിളിച്ചു കൊണ്ടുപോയ ശേഷമായിരുന്നു രണ്ടു തവണയും കൊലപാതക ശ്രമങ്ങൾ. 1992 ഡിസംബറിലായിരുന്നു ആദ്യത്തേത്. യാത്രക്കാരനെ ഇറക്കി മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്കിൽ ഇരുന്ന ചിലർ സമീപിച്ചു.കൂട്ടത്തിൽ നേരത്തേ അറിയുന്ന ഒരാൾ പറഞ്ഞു, ഇയാളെ വേണ്ടാന്ന്...ഒരു മണിക്കൂറിനിടെ ആ വാർത്ത കേട്ടു. അതേ സ്ഥലത്ത് ഒരാൾ കൊല്ലപ്പെട്ടു! നടുക്കം പതിയെ മാഞ്ഞെങ്കിലും നഗരത്തിൽ പിന്നെയും മരണം മുന്നിൽ വന്നു നിന്നു.
ഇതു നടന്നിട്ട് അധികമായിട്ടില്ല. ടൗണിൽ നിന്നു കലക്ടറേറ്റും കടന്നുപോകാൻ ഓട്ടോയിൽ കയറിയ രണ്ടു യുവാക്കൾ ആളൊഴിഞ്ഞ സ്ഥലത്തു റിക്ഷ നിർത്താൻ ആവശ്യപ്പെട്ടു. കാട്ടിനുള്ളിൽ പതുങ്ങിയിരുന്ന രണ്ടുപേർ ആയുധങ്ങളുമായി ചാടി വീഴുമ്പോഴേക്കും ഭാഗ്യത്തിനൊരു കാർ വന്നു. വിട്ടേര് എന്നു മാത്രം പറഞ്ഞ് അവർ മാറിയതും ഞാൻ ജീവനും കൊണ്ടു രക്ഷപ്പെട്ടു. അടുത്തദിവസം അതേസ്ഥലത്തു നിന്നു കേട്ടത് ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ തന്നെ കൊലപാതക വാർത്ത.– ജീവിതം നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിൽ പൊതിഞ്ഞ ആശങ്കയോടെ രാമകൃഷ്ണൻ പറയുന്നു. 1966ൽ മംഗളൂരുവിൽ ഓട്ടോ ഓടിച്ചു തുടങ്ങിയ രാമകൃഷ്ണൻ മൂന്നു വർഷത്തിനു ശേഷമാണ് കാസർകോട്ടേക്കു മാറിയത്. അന്നുമുതൽ നഗരത്തിലുണ്ട്. പൊലീസിന്റെ ജാഗ്രതയും സമാധാനാന്തരീക്ഷവും ഉണ്ടെങ്കിൽ ഏതു രാത്രിയിലും ഓട്ടോയുമായി ഞങ്ങളുണ്ടാവുമെന്നു രാമകൃഷ്ണൻ പറഞ്ഞു നിർത്തുന്നു.