പച്ചക്കറി കൃഷിയിലൂടെ വിജയം കൊയ്ത കാസർകോട്ടെ നാല് വീട്ടമ്മമാരെ പരിചയപ്പെടാം. പള്ളിക്കര മുതുവത്തെ തരിശുകിടന്ന മൂന്നേക്കറിലാണ് ഹരിതമിത്ര എന്ന സ്വയം സഹായകസംഘം പൊന്ന് വിളയിക്കുന്നത്. വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയുടെ വിജയം നൽകിയ ആത്മവശ്വാസത്തിലാണ് ശാന്തയും, രാധയും, രണ്ട് കാർത്ത്യായിമാരും ചേർന്ന് സ്ഥലം പട്ടത്തിനെടുത്ത് കൃഷിയാരംഭിച്ചത്. എല്ലാ പിന്തുണയുമായി കുടുംബാംഗങ്ങളും കൂടനിന്നപ്പോൾ വിജയം ഇവർക്കൊപ്പം കൂടി. വെണ്ടയും,പാവലും, കക്കിരിയും,പീച്ചിങ്ങയും ഈ കൃഷിയിടത്തിൽ നൂറുമേനി വിളഞ്ഞുകിടക്കുന്നു. പൂർണമായും ജൈവരീതിയിയാണ് നാൽവർ സംഘം പിന്തുടരുന്നത്.
കൃഷി വകുപ്പിന്റെ സഹായവും ഇവർക്കു ലഭിക്കുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ടുള്ള വിളവെടുപ്പാണ് ഇപ്പോൾ. ഇതുവരെ രണ്ടര ക്വിന്റൽ വെണ്ടയ്ക്ക വിപണിയിലെത്തിച്ചു. വിഷമേൽക്കത്ത പച്ചക്കറി തേടി നിരവധിപ്പേരാണ് ഹരിതമിത്രയുടെ കൃഷിയിടത്തിലേയ്ക്ക് എത്തുന്നത്. മികച്ച വിളവ് ഈ വീട്ടമ്മമാരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. മധുരക്കിഴങ്ങുൾപ്പെടെയുള്ള മറ്റ് വിളകളും പരിക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ. ഒപ്പം തരിശ് കിടക്കുന്ന കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി വിപുലികരിക്കാനും ആലോചനയുണ്ട്.