തലശ്ശേരി-മാഹി ബൈപ്പാസിന്റെ കുരുക്കഴിയുന്നു. മാഹിയിലെ സ്ഥലം ഏറ്റെടുക്കാൻ 2014ല്‍ ജില്ലാ പർച്ചേഴസിങ് കമ്മറ്റി നിശ്ചയിച്ച ഏഴുപത്തിയേഴ്കോടിരൂപ ദേശീയപാത അതോറിറ്റി അംഗീകരിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
വർഷങ്ങളുടെ കാത്തിരിപ്പിനും ദുരിതത്തിനും വിരമമാകുന്നു. ബൈപ്പാസിനുവേണ്ടി സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാകും. പുതുച്ചേരിയിൽ മുഖ്യമന്ത്രി വി.നാരായണസ്വാമി വിളിച്ചുചേർത്ത ഉന്നതലയോഗത്തിലാണ് ദേശീയപാത അധികൃതർ തീരുമാനമറിയിച്ചത്. 2014ല്‍ ജില്ലാ പർച്ചേഴസിങ് കമ്മറ്റി നിശ്ചയിച്ച തുക ദേശീയ പാത അതോറിറ്റി സ്ഥലം നഷ്ടാമാകുന്നവർക്ക് നൽകും. ഇതിന് പുറമെ മൂന്ന്‌വർഷത്തെ പലിശയും നഷ്ടപരിഹാരത്തുകയായി നൽകും.
പുതുച്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദേശീയപാത അധികൃതർ നൽകിയ ഹർജി പിൻവലിക്കാനും ധാരണയായി. സംസ്ഥാനസർക്കാരിന്റെയും ആക്ഷൻ കൗൺസിലിന്റെയും സമർദ്ദത്തെത്തുടർന്നാണ് ദേശിയപാത അധികൃതർ ഭൂമി ഏറ്റെടുക്കാൻ തയ്യാറായത്. ബൈപ്പാസിന്റെ നിർമാണം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിരുന്നു. ഇനി കോഴിക്കോട് ജില്ലയിലെ അഴിയൂരിലെ സ്ഥലമേറ്റെടുക്കലാണ് ബാക്കിയുള്ളത്.