മുള്ളേരിയ ∙ മനോഹരൻ നീട്ടിയ ആ വലതുകൈയിൽ വിനോദിനു പിടിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇന്നു കേൾക്കുന്ന വാർത്ത ഇതാകുമായിരുന്നില്ല. ഒരു മനുഷ്യന്റെ ജീവൻ ഒഴുക്കിൽപ്പെട്ടു പൊലിഞ്ഞ പള്ളത്തൂർ പാലത്തിൽ അതേ ദുരന്തം ഇന്നലെ വീണ്ടും ആവർത്തിക്കുമായിരുന്നു. മുള്ളേരിയ അംബികനഗറിലെ വിനോദ് കുമാറാ(26) ണ് ഇന്നലെ പള്ളത്തൂർ പാലത്തിൽ നിന്നു സ്കൂട്ടറോടെ പുഴയിലേക്കു വീണത്.
പുഴയിലെ ഒഴുക്കിൽപ്പെട്ടു ചപ്പുചവറുകളിൽ കുടുങ്ങിക്കിടന്ന വിനോദിനെ കൂടെയുണ്ടായിരുന്ന മനോഹരൻ കൈപിടിച്ചു കയറ്റിയതാണ് വൻദുരന്തം ഒഴിവാക്കിയത്. ഇന്നലെ വൈകിട്ട് നാലോടെ ജില്ലാ അതിർത്തിയിലെ പള്ളത്തൂർ പാലത്തിലാണ് സംഭവം. കർണാടക പുത്തൂരിൽ നിന്നു ഓണാഘോഷ പരിപാടിക്കുവേണ്ട സമ്മാനങ്ങൾ വാങ്ങി സ്കൂട്ടറിൽ മുള്ളേരിയയിലേക്കു വരികയായിരുന്നു ഇരുവരും. പള്ളത്തൂർ പാലത്തിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ പാലത്തിന്റെ കരയിൽ മനോഹരനെ ഇറക്കിയ ശേഷം മറുകരയിലേക്കു പോകാനായി വിനോദ് സ്കൂട്ടർ മുന്നോട്ടെടുത്തു.
എന്നാൽ പാലത്തിന്റെ പകുതി ഭാഗത്തെത്തിയപ്പോൾ മറ്റൊരു വാഹനത്തിനു സൈഡ് നൽകുന്നതിനിടെ വിനോദ് സ്കൂട്ടറോടെ പുഴയിലേക്കു വീണു. ഈ സമയം മനോഹരൻ തൊട്ടുപിറകെ തന്നെ നടക്കുന്നുണ്ടായിരുന്നു. പുഴയിലേക്കു വീണ വിനോദ് പാലത്തിനടിയിൽ കെട്ടിക്കിടന്ന ചപ്പുചവറുകളിൽ കുടുങ്ങിയപ്പോൾ മനോഹരൻ കൈപിടിച്ചു കരയിലേക്കു കയറ്റുകയായിരുന്നു. ആദൂർ അഡി. എസ്ഐ എം.രാജന്റെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും എത്തിയാണ് സ്കൂട്ടർ പുഴയിൽ നിന്ന് എടുത്തത്.