കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ അവകാശികളില്ലാത്ത മൃതദേഹങ്ങൾ അഴുകാനിടയായ സംഭവത്തിൽ വീഴ്ച്ച പറ്റിയ ഉദ്യോഗസ്ഥനെതിരെ കോർപ്പറേഷൻ നടപടി തുടങ്ങി. മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന മെഡിക്കൽ കോളേജിന്റെ കത്ത് പൂഴ്ത്തിയതിനാണ് നടപടി. അതിനിടെ അഴുകിയ മൃതദേഹങ്ങൾ രാത്രിയോടെ സംസ്കരിച്ചു. മൃതദേഹങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നുവെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
പത്ത് ദിവസം മുമ്പാണ് മൃതദേഹങ്ങൾ സംസ്കരിക്കമെന്നാവശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ കത്ത് കോർപ്പറേഷനിൽ എത്തുന്നത്. മനോരമ ന്യൂസ് വാർത്ത പുറത്ത് വിടുന്നത് വരെ ഹെൽത്ത് വിഭാഗം കത്ത് മുക്കി. വാർത്തയെ തുടർന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ക്ലർക്കിൽ നിന്നും കോർപ്പറേഷൻ വിശദീകരണം ചോദിച്ചു.
പത്തു മൃതദേഹങ്ങള്‍ സംസ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള രേഖകളാണ് കോർപ്പറേഷന്റെ കൈവശമുള്ളത്. രണ്ടണ്ണത്തിന് പൊലീസ് കമ്മീഷണറുടെ അനുമതി വേണം. ബാക്കിയുള്ളവ ഉടൻ സംസ്കരിക്കാനാണ് തീരുമാനം. ആദ്യഘട്ടമായി നാലു മൃതദേഹങ്ങൾ സംസ്കരിച്ചു. രണ്ടെണ്ണം മെഡിക്കൽ കോളേജ് പഠനാവശ്യങ്ങൾക്കായി ഏറ്റെടുക്കുകയും ചെയ്തു.