എഴുത്തിന്റെ ലോകത്ത് അൻപതാണ്ട് പിന്നിട്ട മലയാളത്തിന്റെ പ്രിയ കഥാകാരൻ സി.വി ബാലകൃഷ്ണന് ആദരവുമായി ജന്മനാട്. മാനവസംസ്കൃതി സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി പത്മനാഭനടക്കം സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ദിശ എന്ന പേരിൽ കാസർകോട് പടന്നക്കാട്ടാണ് രണ്ടുദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി. കഴിഞ്ഞ അരനൂറ്റാണ്ട് കാലം മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ കഥാകാരന് ആശംസകളുമായെത്തിയത് സാഹിത്യ തറവാട്ടിലെ കാരണവന്മാരായ ടി.പത്മനാഭനും, എം.മുകുന്ദനും. ഇടതടവില്ലാതെ എഴുത്തിന്റെ ലോകത്ത് നിറയാൻ കഴിയുക എന്നത് ആശയങ്ങളുടെ ദാരിദ്രമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ടി.പത്മനാഭൻ പറഞ്ഞു.
ആശംസകളുമായെത്തിയ മയ്യഴിയുടെ കഥാകാരൻ സി.വിയെ പൊന്നാടയണിയിച്ചു. യൗവ്വനവും ആർജവവും ലാളിത്വവുമാണ് സിവിയുടെ എഴുത്തിന്റെ കരുത്തെന്നായിരുന്നു എം. മുകുന്ദന്റെ അഭിപ്രായം. ബാല്യത്തിന്റെ അനുഭവങ്ങളാണ് എഴുത്തിൽ വഴികാട്ടിയായതെന്നായിരുന്നു എല്ലാ ആശംസകൾക്കും സി വി ബാലകൃഷ്ണന്റെ മറുപടി. സി.വി ബാലകൃഷ്ണൻ എഴുത്തിന്റെ ദിശകൾ എന്ന പേരിൽ ഡോ. എ എം ശ്രീധരൻ എഴുതിയ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു.സി.വിയുടെ എഴുത്തിനെക്കുറിച്ച് സെമിനാറും, കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.