കോഴിക്കോട് വടകര മുക്കാളി റയില്‍വേ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മാണം അപകടക്കെണിയാകുന്നു. മഴക്കാലത്ത് അടിപ്പാതയില്‍ വെള്ളംകെട്ടിനില്‍ക്കുന്നതിനാല്‍ ആളുകള്‍ റയില്‍പാളം മുറിച്ചുകടന്നാണ് പോകുന്നത്. കഴിഞ്ഞദിവസം ഇങ്ങനെ പാളംമുറിച്ചുകടന്ന അമ്മയും മകളും ട്രെയിന്‍തട്ടി മരിച്ചിരുന്നു.
ദേശീയപാതയിൽ മുക്കാളിയിൽ നിന്ന് അഴിയൂർ , ഒഞ്ചിയം , ഏറാമല പഞ്ചായത്തുകളിലേയ്ക്കുള്ള യാത്രികർ മുക്കാളി അടിപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. റയില്‍വേ പാളം മറികടക്കാനുള്ള പ്രയാസം കാരണം നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊടുവിൽ അടിപ്പാത നിർമിച്ചു. മഴക്കാലമായാൽ അടിപ്പാതയിലൂടെ സഞ്ചരിക്കുന്നത് ശ്രമകരമായിരിക്കും. മുട്ടറ്റം വരെയുള്ള വെള്ളക്കെട്ട് കാരണം പലരും പാളം മുറിച്ചാണ് ഇരുഭാഗത്തേയ്ക്കും സഞ്ചരിക്കുന്നത്. ഇതിനിടെയാണ് അമ്മയും മകളും അപകടത്തിൽപ്പെട്ടത്. അശാസ്ത്രീയമായ രീതിയിലുള്ള അടിപ്പാത നിർമാണം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി.
കഴിഞ്ഞദിവസം സമാന അവസ്ഥയിൽ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുന്നുമക്കര സ്വദേശിനി സെറീന മകൾ തെസ്നി എന്നിവർ ട്രെയിൻ തട്ടി മരിച്ചത്. ട്രെയിൻ വരുന്നത് കണ്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.