ഒന്നരമാസമായി അന്വേ·ഷിച്ചിട്ടും പൊലീസിന് കള്ളനെ പിടികൂടാൻ കഴിയാത്തതിനാലാണ് കോഴിക്കോട് പള്ളിക്കരയില്‍ നാട്ടുകാരുടെ സേനയിറങ്ങിയത്. ആറ് കിലോമീറ്റർ ചുറ്റളവിൽ തുടരുന്ന ആശങ്ക പരിഹരിക്കുന്നത് വരെ വിശ്രമമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിലെ ചിലരുടെ സഹായം മോഷ്ടാവിനുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
രാത്രികാല പരിശോധന കഴിഞ്ഞ് പൊലീസ് മടങ്ങുന്നതിന് പിന്നാലെയാകും കള്ളൻമാരെത്തുക. ഒരേസമയം വ്യത്യസ്ത വീടുകളിൽ മോഷണം. അല്ലെങ്കിൽ കവർച്ചാശ്രമം. കള്ളനെ പിടികൂടാനുള്ള പൊലീസ് ശ്രമം പൂർണമായും പരാജയപ്പെട്ടതോടെ നാട്ടുകാർ സംഘടിച്ചു. നൂറിലധികമാളുകളുടെ കൂട്ടായ്മ രൂപപ്പെട്ടു. എട്ടുപേർ വീതമുള്ള സംഘം രാത്രിയിൽ പരിശോധനയ്ക്കിറങ്ങി. ആളൊഴിഞ്ഞ കെട്ടിടങ്ങളും പുരയിടവും പ്രത്യേകം നിരീക്ഷിച്ചു. സംഘത്തിലെ പ്രധാനി മൊബൈൽ വിളികളിലൂടെ ഓരോദിശയിലെയും നീക്കങ്ങൾ മനസിലാക്കും. സൂചന കിട്ടുന്നിടത്തേയ്ക്ക് ഇവർ പാഞ്ഞെത്തും.
പ്രദേശവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അടുത്തകാലത്തൊന്നും ഇത്രയും പ്രതിസന്ധിയുണ്ടാക്കിയ മോഷ്ടാവുണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു. ഉടൻ പിടിയിലാകുമെന്ന് നാട്ടുകാരെ ആശ്വസിപ്പിക്കുന്നു. പയ്യോളിയ്ക്ക് സമീപത്തെ സ്റ്റേഷനുകളിൽ സ്ഥിതി ശാന്തമാണ്. വിരലടയാളവും ഡോഗ് സ്ക്വാഡുമെല്ലാം പള്ളിക്കരയിലെ കള്ളന് മുന്നിൽ മുട്ടുമടക്കിയ അവസ്ഥയാണ്.