മലമ്പനി സ്ഥിരീകരിച്ച കോഴിക്കോട് പുതിയാപ്പയിലും സമീപ പ്രദേശങ്ങളിലും പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്. വീടുകളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗതയില്ലെന്ന പരാതിക്കിടെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
പുതിയാപ്പയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 53 പേർക്കാണ് മലമ്പനി സ്വിരീകരിച്ചത്. നിരവധിപേർ രോഗലക്ഷണവുമായി വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികൾ ഊർജിതമല്ലെന്ന പരാതിക്കിടെയാണ് മെഡിക്കൽ ക്യാംപുൾപ്പെടെ സംഘടിപ്പിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വീടുകളിൽ പ്രത്യേക പരിശോധന നടത്തി. കിണറുകളിലെ വെള്ളം പരിശോധിച്ചു. മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകുകൾ പ്രദേശത്തെ കിണറുകളിൽ മുട്ടയിട്ടു പെരുകുകയാണ്.
മലമ്പനിക്കെതിരെ മുൻ കരുതലിനായി വരുംദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. പയ്യനാക്കൽ, പുതിയാപ്പ പ്രദേശങ്ങളിൽ ദിവസേന നിരവധിപേരാണ് മലമ്പനിയും ഡെങ്കിയും ബാധിച്ച് ചികിൽസ തേടുന്നത്.