ഒറ്റപ്പാലത്ത് പരിസ്ഥിതി ചൂഷണത്തിന് പിടിയിലായ രണ്ടായിരത്തോളം വാഹനങ്ങൾ ലേലം ചെയ്യാൻ നടപടി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ തുരുമ്പെടുത്തു കിടക്കുന്ന വാഹനങ്ങളാണ് ഇരുമ്പു വിലയ്ക്ക് വിൽപ്പന നടത്തുന്നത്. ഇതിലൂടെ അരക്കോടി രൂപയുടെ വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ ആറു പൊലീസ് സ്റ്റേഷൻ പരിധികളിൽ കേസിൽ ഉൾപ്പെട്ട വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. മണൽക്കടത്ത്, കുന്നിടിക്കൽ, മണ്ണ് കടത്തൽ തുടങ്ങി പ്രകൃതി ചൂഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനു പൊലീസും റവന്യൂ സ്ക്വാഡും പിടികൂടിയ വാഹനങ്ങളാണിവ. ബൈക്കുകൾ മുതൽ മണ്ണുമാന്തി യന്ത്രങ്ങൾ വരെ ഏറെ വർഷങ്ങളായി തുരുമ്പെടുത്തു കിടക്കുന്നു. പലതവണ വാഹന ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടും പിഴ അടച്ച് വാഹനം തിരികെ കൊണ്ടുപോയിട്ടില്ല.
വഴിമുടക്കികളായ വാഹനങ്ങൾ ലേലം ചെയ്യുന്നതിലൂടെ അരക്കോടി രൂപ ഖജനാവിലെത്തുമെന്നാണ് പ്രതീക്ഷ. ഓരോ വകുപ്പുകളും പിടികൂടിയ വാഹനങ്ങളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കി വരുകയാണ്. സബ് കലക്ടർ പി.ബി. നൂഹ് റവന്യൂ, പൊലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടപടികൾ വിലയിരുത്തിയിരുന്നു.