കോഴിക്കോട് പള്ളിക്കരയിലെ കുമ്പളം ബ്രദേഴ്സിനും നാട്ടുകാർക്കും ഉറക്കം നഷ്ടപ്പെട്ടിട്ട് ഒന്നരമാസം. സമാധാനത്തോടെ കഴിഞ്ഞിരുന്നവരുടെ ഇടയിലേയ്ക്ക് രാത്രികാലങ്ങളിലാണ് ആശങ്ക നിറച്ച് ചിലരെത്തുന്നത്. നടപടിയെടുക്കേണ്ടവർ നിസഹായരായപ്പോൾ നാട്ടുകാർ രക്ഷകരുടെ വേഷം കെട്ടി.
പള്ളിക്കരയിലെ ഭൂരിഭാഗം കുടുംബങ്ങളും രാത്രിയെപ്പേടിക്കുന്നു. സ്വന്തം വീട്ടിലെ സുരക്ഷയിലും ഇവർക്ക് ഉറങ്ങാനാകുന്നില്ല. ഏത് സമയത്തും സ്വന്തം വീട്ടിൽ അപരിചിതരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. ഒരു നാടിന്റെയാകെ ദുരിതത്തിന് ദിവസങ്ങളായി അറുതിയില്ല. സമാധാനത്തോടെ കഴിഞ്ഞിരുന്ന നാട്ടിൽ അശാന്തിയുടെ വേരോടിയെന്ന് നാട്ടുകാർ സംശയിക്കുന്നു. അടുത്തിടെ ബിജുമേനോൻ നായകനായ രക്ഷാധികാരി ബൈജുവെന്ന ചിത്രം പൂർണമായും പള്ളിക്കരയിലും പരിസരത്തുമാണ് ചിത്രീകരിച്ചത്.
രാത്രികാലങ്ങളിലെ ഈ കാത്തിരിപ്പ് അടുത്തിടെയായി നാടിനെ അലട്ടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ്. ഒന്നരമാസത്തിലധികമായി ചിങ്ങപുരം, പള്ളിക്കല്‍, കീഴൂര്‍ മേഖലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കള്ളനെ പിടികൂടാനാണ് ഇവരുടെ ശ്രമം. സംഘമായി ഓരോ മേഖലയിലേയ്ക്കും ഇവര്‍ സഞ്ചരിക്കും. ശ്രമം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടെങ്കിലും നാട്ടുകാരെ കബളിപ്പിച്ച് തസ്കരൻ അദൃശ്യനായി തുടരുകയാണ്.