കാസർകോട് വലിയപറമ്പ് പഞ്ചായത്തിൽ താറാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ താറാവ് ഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്. വലിയപറമ്പിനെ വടക്കൻ കേരളത്തിന്റെ കുട്ടനാടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടമായി പഞ്ചായത്തിലെ ഇരുന്നൂറ് കർഷകർക്ക് രണ്ടായിരം താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു. രണ്ടു മാസം പ്രായമെത്തിയ പത്ത് കുഞ്ഞുങ്ങളെയാണ് താറാവ് ഗ്രാമം പദ്ധതിയിലൂടെ ഓരോ കർഷകനും നൽകിയത്.
പദ്ധതിക്കായി രണ്ടര ലക്ഷം രൂപയാണ് കൃഷി വകുപ്പ് ചെലവിടുന്നത്. ആദ്യഘട്ടത്തിൽ കർഷകരിൽ നിന്ന് ഗുണഭോക്തൃവിഹിതം ഈടാക്കിയില്ല. കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കടലിനും കായലിനും മധ്യത്തിൽ കൃഷിയെയും മൽസ്യ ബന്ധനത്തെയും മാത്രം ആശ്രയിച്ച് കഴിയുന്ന ജനതയ്ക്ക് മറ്റൊരു വരുമാന മാർഗം കൂടിയാണ് താറാവ് ഗ്രാമം പദ്ധതിയിലൂടെ തുറക്കുന്നത്