ഒറ്റപ്പാലം ലാൻഡ് ട്രൈബ്യൂണൽ ഓഫിസിൽ റവന്യൂരേഖകൾ സൂക്ഷിക്കാനിടമില്ല. ജില്ലയിലെ നാല് താലൂക്കുകളിലെ സുപ്രധാന ഫയലുകളാണ് നശിക്കുന്നത്.
ഫയലുകൾ കൂടിക്കിടക്കുന്നതു കണ്ടാൽ ആക്രിക്കടയ്ക്ക് സമാനമാണ് ഇൗ സർക്കാർ ഒാഫീസ്. മരം കൊണ്ട് നിർമിച്ച ഷെൽഫുകളിൽ സൂക്ഷിച്ച ഫയലുകൾ പൊടി കയറിയും ഈർപ്പം തട്ടിയും നശിക്കുന്നു. 1970 ന് ശേഷമുള്ള ആയിരകണക്കിന് ഫയലുകളാണ് സംരക്ഷണം തേടുന്നത്. പഴയകാലത്തെ നേർത്ത കടലാസുകളിൽ നിർമിച്ച ഫയലുകൾ കൈകൊണ്ട് തൊട്ടാൽ പൊടിഞ്ഞു പോകുന്ന അവസ്ഥ. ഫയലുകൾ തിരഞ്ഞു കണ്ടെത്താൻ ജീവനക്കാർ ഇല്ലാത്തതും ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഒറ്റപ്പാലം, ആലത്തൂർ, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിലെ പട്ടയങ്ങളുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിലധികം പഴക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. തഹസിൽദാർ ഉൾപ്പെടെ 15 ജീവനക്കാർ മാത്രമേ ഇവിടെയുളളു.
ദിവസം 80 അപേക്ഷകളാണ് പരിഗണിക്കുന്നത്. ജീവനക്കാരുടെ കുറവ് നികത്തുകയും ഒാഫീസ് രേഖകൾ സൂക്ഷിക്കാൻ പുതിയ സംവിധാനം ഉറപ്പാക്കുകയും വേണം.