ചലച്ചിത്ര സംവിധായകൻ ഹരിഹരന് ആദരമർപ്പിക്കുന്ന സുവർണം ഹരിഹരം പരിപാടിക്ക് കോഴിക്കോട് ഇന്ന് തുടക്കമാവും. ഹരിഹരന്റെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ഞായറാഴ്ച നടക്കുന്ന മെഗാഷോയാണ് പ്രധാന ഇനം. സിനിമയിൽ അന്‍പതാണ്ട് പിന്നിടുന്ന സംവിധായകൻ ഹരിഹരന്റെ സിനിമകളെ കുറിച്ചുള്ള സെമിനാർ ഇന്ന് നടക്കും. മലയാള സിനിമയക്ക് ഹരിഹരസുഗന്ധം ചാർത്തിയ ഒാരോ സിനിമകളും ഒരു പിടി നല്ല ഗാനങ്ങളും കൈരളിയുടെ പാട്ടുപെട്ടിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
ഹരിഹരന്റെ സംഗീത ബോധം ഏഴാമത്തെ വരവെന്ന ചിത്രത്തിൽ സംഗീത സംവിധായകന്റെ വേഷത്തിലും മലയാളം കേട്ടു.അൻപതാണ്ടിന്റെ സിനിമാജീവിതം അടയാളപ്പെടുത്ത ഹരിഹര തനിമയുള്ള ഗാനങ്ങൾ കോർത്തിണക്കിയ മെഗാഷോയാണ് സുവർണ ഹരിഹരം പരിപാടിയുടെ പ്രധാന ഇനം അദേഹത്തിന്റെ അരനൂറ്റാണ്ടിന്റെ സിനിമാജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്,ആദരിക്കപ്പെടുന്നത് മലയാള സിനിമയും.ഹരിഹരൻ സിനിമയിലെ സംസ്കാരം മാനവികത എന്നിവിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഹരിഹരന്റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ എം.ടി വാസുദേവൻ നായരാണ് ആഘോഷങ്ങൾക്ക് തിരിതെളിയിക്കുക. സംവിധായകൻ ശ്യാം ബെനഗൽ ഹരിഹരനെ ആദരിക്കും.
സ്വപ്ന നഗരിയിൽ നടക്കുന്ന സാംസ്കാരികോൽസത്തിൽ ഇളയരാജ, പി.ജയചന്ദ്രൻ വാണിജയറാം തുടങ്ങിയർ ഹരിഹരൻ സിനിമകളിലെ ഗാനങ്ങൾ ആലപിക്കും. വിനീത് ,ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം തുടങ്ങിയവർ നൃത്താവിഷകാരങ്ങളുമായി വേദിയിലെത്തും. ഹരിഹരന്റെ സിനിമകൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്ര മേളയും ശനിയാഴ്ച കോഴിക്കോട് നടക്കും.