പാലക്കാട് കലക്ടറായി പി. സുരേഷ് ബാബു ചുമതലയേറ്റു. ആദിവാസികളുടെ ഭൂപ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും കാർഷികമേഖലയിലെ പ്രതിസന്ധി മറികടക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ആരായുമെന്നും സ്ഥാനമേറ്റശേഷം കലക്ടർ പറഞ്ഞു. പഞ്ചായത്ത് ഡയറക്ടറായി നിയമിതയാകുന്ന പി.മേരിക്കുട്ടിക്ക് ജീവനക്കാർ യാത്രയയപ്പു നൽകി.
ശാസ്ത്രജ്ഞനായ പി. സുരേഷ് ബാബു കലക്ടർ പദവിയിൽ എത്തുന്നത് ഇതാദ്യമായാണ്. ജില്ലയുടെ നാൽപത്തിനാലാമത്തെ കലക്ടറായിട്ടാണ് സുരേഷ് ബാബുവിന്റെ നിയമനം. നിലവിലുണ്ടായിരുന്ന കലക്‌ടർ പി. മേരിക്കുട്ടി സ്ഥാനമൊഴിഞ്ഞ് പഞ്ചായത്ത് ഡയറക്ടറായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണിത്. ജില്ലയിലെ കൃഷി ,വ്യവസായ മേഖലകൾക്കു പുറമേ ആദിവാസികളുടെ ഉന്നമനവും പ്രത്യേകം ശ്രദ്ധിക്കുമെന്ന് സ്ഥാനമേറ്റശേഷം കലക്ടർ പറഞ്ഞു. റീസർവേയിലെ പരാതികൾ പരിഹരിക്കാനും ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നൽകുന്നതിനും നടപടിയുണ്ടാകും.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ െഎെഎടി , കേന്ദ്ര മെഗാഫുഡ്പാർക്ക് , ഒറ്റപ്പാലത്തെ ഡിഫൻസ് പാർക്ക് , ഗവ.മെഡിക്കൽ കോളജ് എന്നിവയുടെ നിർമാണവും പ്രവർത്തനവുമൊക്കെ പുതിയ കലക്ടർക്ക് ഭാരിച്ച ചുമതലകളാണ്.