ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ടുള്ള മാജിക് ലാന്റേൺ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ആശുപത്രിയിലെ ചികിൽസയ്ക്ക് പുറമെ സ്കൂളുകളിൽ തയാറാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിലും പരിചരണം ഉറപ്പാക്കുന്നതാണ് പദ്ധതി. സർവശിക്ഷാ അഭിയാനാണ് നടത്തിപ്പ് ചുമതല.
കോഴിക്കോട് ജില്ലയിൽ മാത്രം പതിനാലായിരത്തിലധികം ഭിന്നശേഷിക്കാരായ കുരുന്നുകളുണ്ട്. ഇവരിൽ പലരും കിടക്കവിട്ട് എഴുന്നേൽക്കാൻ കഴിയാത്തവരാണ്. കുട്ടികളെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരുന്നതിനാണ് ശ്രമം. ഓരോ ബ്ലോക്കിലും ഒരു സ്കൂളെന്ന ക്രമത്തിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
മാസത്തിലൊരിക്കൽ ഓക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ഈ വിശദ പരിശോധനയിൽ ആരോഗ്യ പുരോഗതി വിലയിരുത്തും. കുട്ടികളുടെ ആരോഗ്യസുരക്ഷ കൂട്ടുന്നതിനൊപ്പം പുതിയ സൗകര്യം രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ്. കുട്ടികളെ പരിചരിക്കാൻ ഡോക്ടർമാർ രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്നുണ്ട്. വരുംകാലങ്ങളിൽ ഡോക്ടർമാരുടെ സഹായമില്ലാതെ തന്നെ രക്ഷിതാക്കൾക്ക് ഇവരുടെ ആരോഗ്യസംരക്ഷണം ഏറ്റെടുക്കാൻ പദ്ധതിയിലൂടെ കഴിയും.