കോളറയ്ക്ക് പിന്നാലെ കോഴിക്കോട് നഗരത്തിൽ മലമ്പനിബാധയെന്ന് ആരോഗ്യവകുപ്പ്. നഗരപരിധിയിൽ മാത്രം 56 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും വീഴ്ചയെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പുതിയാപ്പ, പയ്യനാക്കൽ പ്രദേശങ്ങളിലായി 29 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. കോളറ ബാധ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ മലമ്പനി കൂടുതലും തീരദേശവാസികൾക്കാണ് പിടിപെട്ടിരിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ ആവർത്തിച്ചുള്ള ജാഗ്രതാനിർദേശമല്ലാതെ പ്രതിരോധ പ്രവർത്തനമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പനി, വിറയൽ, തലവേദന, ചർദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ രക്തപരിശോധനയിലൂടെ ഇത് തിരിച്ചറിയാം. മലിനജലം കെട്ടിക്കിടക്കുന്നത്, കാടുകൾ തെളിക്കാത്തത് തുടങ്ങിയ കാരണങ്ങളാണ് രോഗമുണ്ടാക്കുന്ന അനോഫീലസ് കൊതുക് വളരാനുള്ള കാരണം. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യ ചികിൽസയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ കോളറബാധയുണ്ടായ സമയത്ത് ഇത് പൂർണമായും പരാജയപ്പെട്ട സാഹചര്യമാണുണ്ടായത്.