മുടങ്ങിയ ശമ്പളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ ആറളം ഫാമിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. ഫാമിലെ വരുമാനം കുറഞ്ഞതോടെ കഴിഞ്ഞ ഒന്നരമാസമായി ശമ്പളം നൽകാൻ സാധിച്ചിട്ടില്ല. സർക്കാരിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കാതെ ശമ്പള കുടിശിക നൽകാനാവില്ലെന്ന നിലപാടിലാണ് ഫാം അധികൃതർ.
ഫാം ഓഫിസ് ഉപരോധിച്ചാണ് സമരം നടക്കുന്നത്. നാളെമുതൽ റിലെ സത്യാഗ്രഹസമരവും ആരംഭിക്കും. തിരുവോണദിവസം എല്ലാ തൊഴിലാളികളും നിരാഹാരമിരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫാമിൽ 440 തൊഴിലാളികളാണുള്ളത്. ഇവരിൽ 261പേരും ആദിവാസികളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫാമിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. കശുവണ്ടിയിൽനിന്ന് മാത്രമാണ് കാര്യമായ വരുമാനം ലഭിച്ചത്. ശമ്പളക്കുടിശികയ്ക്കൊപ്പം ബോണസും ഓണം അഡ്വാൻസും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പട്ടികവർഗ വികസന വകുപ്പിൽനിന്ന് സാമ്പത്തികസഹായം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ഫാം അധികൃതർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിൽനിന്ന് അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.