വെള്ളമോ റോഡോ ഇല്ലാതെ ദുരിത ജീവിതം നയിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി കുടുക്കിൽ കോളനി നിവാസികൾ. മഴവെള്ളം ശേഖരിച്ചാണ് കോളനിയിലെ നാൽപതിലേറെ കുടുംബങ്ങൾ പ്രാഥമികാവശ്യങ്ങൾ ഉൾപ്പെടെ നിർവഹിക്കുന്നത്. ചെങ്കുത്തായ കരിങ്കൽ നിറഞ്ഞ ഈ വഴി താണ്ടിവേണം കോളനിക്കാർക്ക് പുറത്തെത്താൻ. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും ഈ വഴിതന്നെയാണ് ആശ്രയം. റോഡിനായി സ്ഥലമേറ്റെടുപ്പ് പൂർത്തിയായെങ്കിലും ഫണ്ടില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
കോളനിയിലെ ഒാരോ വീടിനു മുന്നിലും ടാങ്കുകൾ കൂട്ടിവച്ചതുകാണാം. മഴ പെയ്താൽ ഒാടിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം ടാർപോളിൽ ഷീറ്റുവഴി ശേഖരിക്കാനാണിത്.മഴ ഇല്ലാത്ത സമയത്ത് അധിക വില കൊടുത്ത് വെള്ളം വാങ്ങും.റോഡില്ലാത്തതിനാൽ കുടിവെള്ളവുമായി ടാങ്കർലോറികളൊന്നും ഇതു വഴി വരാറില്ല.കോളനിയിലുള്ളവരെല്ലാം കൂലിപ്പണിക്കാരാണ്.കിട്ടുന്ന പണമെല്ലാം വെള്ളത്തിനു നൽകുകയാണ്.ചീക്കോട് കുടിവെള്ള പദ്ധതിയുടെ വലിയ ടാങ്ക് സമീപത്തുണ്ട്.എന്നാൽ റോഡില്ലാത്തിനാൽ ജല വിതരണ പൈപ്പ് സ്ഥാപിക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.