കാളയോട്ട മൽസരങ്ങളുമായി ഒാണാഘോഷം പൊലിപ്പിക്കുകയാണ് പാലക്കാട്ടുകാർ. കാർഷികസംസ്കാരത്തിന്റെ ഭാഗമായി ജില്ലയുടെ കിഴക്കൻമേഖലയിലാണ് മൽസരങ്ങൾ നടക്കുന്നത്. നൂറിലധികം ഉരുക്കളുമായി അഹല്യ കാമ്പസിലൊരുക്കിയ മൽസരം വേറിട്ടതായി.
മിന്നൽപ്പിണർ പോലെ കൊമ്പുകുലുക്കി കുതിച്ചുപായുകയായിരുന്നു കാളക്കൂറ്റന്മാർ. ഒാടിത്തോൽപ്പിക്കാനില്ലെന്ന ഉശിരോടെ കുറഞ്ഞസമയത്തിനുളളിൽ ഫിനിഷിങ് പോയിന്റിലേക്ക് പാഞ്ഞെത്തി. കാളയും കലപ്പയും കൈവശമുളള കർഷകരുടെ വേഗപ്പോരാട്ടത്തിനാണ് കാളയോട്ടം സാക്ഷ്യം വഹിച്ചത്.
ഇരുനൂറ് , മുന്നൂറു മീറ്റർ മൽസരമായിരുന്നു അഹല്യ കാമ്പസിലൊരുക്കിയത്. പതിനാറു സെക്കന്റുകൊണ്ട് ഇരുനൂറു മീറ്റർ മറികടക്കുന്നവർക്കായിരുന്നു സമ്മാനം. നൂറിലധികം ടീമുകളാണ് മൽസരിച്ചത്. പണവും സ്വർണവുമൊന്നും കിട്ടിയില്ലെങ്കിലും കാളക്കൂറ്റന്മാരെ ഒാടിക്കുന്നതിലാണ് കർഷകരുടെ ആവേശം.
കരുത്തന്മാരുടെ വീറുംവാശിയും കാണാൻ റോഡിനിരുവശവും കാണികൾ തിങ്ങിനിറഞ്ഞിരുന്നു. കിഴക്കൻമേഖലയിലെ കർഷർക്കു പുറമേ തമിഴ്നാട്ടിൽ നിന്നായിരുന്നു കാളകളെ കൂടുതലായി എത്തിച്ചിരുന്നത്.