കോഴിക്കോട് ജനറൽ ആശുപത്രിയിൽ പനിയ്ക്ക് ചികിൽസ തേടിയെത്തിയ ഏഴുവയസുകാരിയെ പരിശോധിക്കാൻ ഡോക്ടർ തയാറായില്ലെന്ന് പരാതി. സമയം വൈകിയെന്ന് ആരോപിച്ച് വനിതാ ഡോക്ടർ രക്ഷിതാക്കളോട് തട്ടിക്കയറി. മകൾക്ക് ചികിൽസ നിഷേധിച്ച ഡോക്ടർക്കെതിരെ മാങ്കാവ് സ്വദേശി ഷനോജാണ് പൊലീസിൽ പരാതി നൽകിയത്.
കുട്ടിയെ കണ്ടപ്പോൾ തന്നെ ഡോക്ടർ നീരസം പ്രകടിപ്പിച്ചു. ചെറിയ രോഗങ്ങൾക്ക് രാത്രിയിൽ ഈ ആശുപത്രിയിൽ വരേണ്ടതില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. പരിശോധിക്കാതെ രണ്ട് തരം മരുന്നെഴുതി. ഇത് ചോദ്യം ചെയ്ത ഷനോജിനോട് ഡോക്ടർ തട്ടിക്കയറി. രാവിലെ ജോലിക്കെത്തിയ തനിക്ക് മടങ്ങാൻ സമയമായെന്നായിരുന്നു പറഞ്ഞത്. കസേര വലിച്ചെറിഞ്ഞു കൊണ്ടാണ് ഡോക്ടർ പുറത്തിറങ്ങിയത്. സംഭവമറിഞ്ഞെത്തിയ യുവാക്കൾ ഡോക്ടറോട് കാര്യം തിരക്കിയെങ്കിലും ഇവരോടും ഡോക്ടർ മോശമായി പെരുമാറിയതായിപ്പറയുന്നു.
രാത്രിയിൽ പനിവാർഡിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടറെക്കുറിച്ച് ആശുപത്രി സൂപ്രണ്ടിനും സഹപ്രവർത്തകർക്കും അറിയില്ല. മരുന്ന് കുറിച്ചുനൽകിയ ഡോക്ടറുടെ കൈപ്പട തിരിച്ചറിയാനാവുന്നില്ലെന്നായിരുന്നു രാത്രിയിൽ ജോലിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാരുടെ വിശദീകരണം.