ദിവസം ശരാശരി 400 രോഗികളെങ്കിലും ചികിൽസതേടിയെത്തുന്ന വയനാട് പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഉച്ചയ്ക്കു ശേഷം പരിശോധനയില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളുമുണ്ട്.
2014 ൽ ഉദ്ഘാടനം നിർവഹിച്ച കുട്ടികൾക്കുവേണ്ടിയുള്ള വാർഡാണിത്. പക്ഷെ ഇതുവരെ ഈ കെട്ടിടം തുറന്നു പ്രവർത്തിച്ചിട്ടില്ല. പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം കാടുകേറി നശിക്കുകയാണ്. ഇവിടെ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനാണ് പദ്ധതിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സമീപത്തൊന്നും മറ്റ് ആരോഗ്യകേന്ദ്രങ്ങളില്ലാത്തതിനാൽ ആദിവാസി മേഖലയിലെ ആയിരക്കണക്കിനാളുകളുടെ ആശ്രയമാണ് ഈ ആശുപത്രി. കഴിഞ്ഞ മാസം ദിവസം ശരാശരി 500 രോഗികളെങ്കിലും ഇവിടെ ചികിൽസ തേടിയെത്തിയിരുന്നു. നിലവിൽ രണ്ടുമണിവരെയാണ് പരിശോധന. ഉച്ചയ്ക്കുശേഷം സംവിധാനമേർപ്പെടുത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. നിലവിൽ ആറ് ഡോക്ടർമാരാണ് ഉള്ളത്. എക്സറേ സംവിധാനം എല്ലാ ദിവസവും ഇല്ല എന്ന പരാതിയും ഉണ്ട്.
ഡോക്ടർമാരെ നിയോഗിക്കുന്നതിന് നടപടികളെടുക്കാൻ ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഭിമുഖത്തിനായി ഡോക്ടർമാർ എത്തിയില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. സമരപരിപാടികൾ ആവിഷ്ക്കരിക്കാനാണ് യുവജനസംഘടനകളുടെ തീരുമാനം.