ശമ്പളം മുടങ്ങിയതോടെ കണ്ണൂർ ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പടെയുള്ള തൊഴിലാളികൾ വീണ്ടും അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഒന്നരമാസത്തെ ശമ്പളക്കുടിശികയും ബോണസും ഓണം അഡ്വാൻസും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ സർക്കാരിൽനിന്ന് സഹായം ലഭിക്കാതെ ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് ഫാം അധികൃതർ.
ഫാമിലെ വരുമാനം കുറഞ്ഞതോടെയാണ് ശമ്പളം മുടങ്ങിയത്. ജൂൺമാസത്തിലെ പകുതി ശമ്പളംമാത്രമാണ് നൽകിയത്. ജീവനക്കാരുൾപ്പടെ 440 പേർ ഇവിടെ ജോലി ചെയ്യുന്നു. ഇതിൽ 261പേരും ആദിവാസികളാണ്. അതിനാൽ പട്ടികവർഗ വികസന വകുപ്പിൽനിന്ന് എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫാം അധികൃതർ. കശുവണ്ടിയിൽനിന്ന് മാത്രമാണ് ഇത്തവണ വരുമാനം ലഭിച്ചത്. തെങ്ങിൽനിന്നുള്ള ആദായവും നടീൽ വസ്തുക്കളുടെ വിൽപനയിൽനിന്നുള്ള വരുമാനവും കുറഞ്ഞത് തിരച്ചടിയായി. വന്യമൃഗങ്ങളുടെ ആക്രമണത്തിലും കൃഷികൾ നശിച്ചിരുന്നു. ശമ്പളക്കുടിശികയ്ക്കൊപ്പം ബോണസും നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഓണക്കാലമായതിനാൽ മുൻകൂർ തുകയും നൽകണം. ഇതിനിടയിൽ ഏൺപത്തയഞ്ച് സ്ഥിരം തൊഴിലാളികൾ വിആർഎസിന് അപേക്ഷയും നൽകിയിട്ടുണ്ട്.