നെൽകൃഷിയിൽ യന്ത്രവൽക്കരണം കടന്നുചെല്ലാത്ത ചില ഗ്രാമങ്ങളുണ്ട് വയനാട്ടിൽ. ഗോത്രസമൂഹം പിന്തുടരുന്ന കാർഷികരീതികളിൽ മൃഗങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. യന്ത്രങ്ങൾ കൃഷിക്ക് വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ചെലവ് കൂടുതലായിട്ടും കർഷകർ പരമ്പരാഗതരീതികൾ കൈവിടാതിരിക്കാൻ കാരണം.
മൃഗങ്ങൾക്കു മനസിലാകുന്ന, അവയെ അനുസരിപ്പിക്കാനുപയോഗിക്കുന്ന ചില ഭാഷകളുണ്ട്. മനുഷ്യനും, മണ്ണും, കാലവസ്ഥയും ഒപ്പം മൃഗങ്ങളും തമ്മിലുള്ള ഹൃദയബന്ധമാണ് കൃഷി. പൂർവികർ പകർന്ന രീതികളാണ് ശരിയെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു.
മനുഷാധ്വാനത്തിനും പാരമ്പര്യങ്ങൾക്കും പലയിടത്തും യന്ത്രങ്ങൾ പകരമായപ്പോൾ നഷ്ടപ്പെടുന്ന ചിലതുണ്ട്. പുതുയന്ത്രങ്ങളും, രാസവളങ്ങളും പാടം നിറഞ്ഞപ്പൾ മണ്ണിര അപ്രത്യക്ഷമായി. കലപ്പമണ്ണിൽ പൂഴ്ത്തി കൃത്യമായ ഇടത്തോട്ടും വലത്തോട്ടും തിരിക്കുമ്പോൾ മണ്ണിരകൾ മുറിഞ്ഞു പോകില്ലെന്ന് കർഷകർക്കറിയാം.
പുൽപ്പള്ളിയിലെ ആദിവാസി ഊരുകൾക്കു സമീപമുള്ള കാഴ്ചകളാണിത്. കർക്കടകം, ചിങ്ങ മാസങ്ങളിലെ രാവിലകളിൽ കുടുംബം ഒന്നാകെ പാടത്തിറങ്ങും.
അമ്മ ഞാറു പറിക്കുന്നു. മക്കൾ നിലമുഴുന്നു. പുതുതലമുറയും പാടത്ത് സജീവം. നാലു മാസം കഴിഞ്ഞു ഇങ്ങോട്ടൊന്നു വരിക, ഗന്ധകശാല, ചെന്നെല്ല് അന്യം നിന്നുപോകുന്ന വിത്തുകൾ ഇവിടെ സ്വർണം വിളയിച്ചിട്ടതുകാണാം.