തിരുനെല്ലി ക്ഷേത്രത്തിലെത്തുന്നവർക്ക് വിശ്രമിക്കാനായി ഒരു കോടിയോളം രൂപ ചിലവിട്ട് പത്ത് വർഷം മുമ്പ് നിർമ്മിച്ച കേന്ദ്രം ഇതുവരെ തുറന്നു കൊടുത്തില്ല. രണ്ടുവട്ടം ടൂറിസം മന്ത്രിമാർ ഉദ്ഘാടനം നിർവഹിച്ച സംവിധാനമാണ് ഉപയോഗപ്പെടുത്താതെ നശിക്കുന്നത്.
തിരുനെല്ലിക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് താമസിക്കാനും പ്രാഥമികാവശ്യങ്ങൾക്കും സൗകര്യം ഒരുക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. അവധിദിവസങ്ങളിൽ ജനങ്ങളുടെ കിലോമീറ്ററുകളോളം നീളമുള്ള വരികൾ കാണാം. ഇത് പരിഹരിക്കുന്നതിനായിരുന്നു മുന്നൂറുപേർക്കെങ്കിലും താമസിക്കാൻ സൗകര്യമുള്ള ഡോർമെറ്ററി നിർമ്മിച്ചത്. ഒരു കോടി രൂപയോളം ചിലവിട്ട് ഡി.ടി.പി.സിയാണ് കെട്ടിടം പണിതത്. ഗതാഗതസൗകര്യം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളളും ഒരുക്കിയിരുന്നു. രണ്ടു വട്ടം ടൂറിസം മന്ത്രിമാർ ഉദ്ഘാടനം നിർവഹിച്ചു.
ആർക്കാണ് ചുമതല എന്നതുസംബന്ധിച്ച് ഡി.ടിപി.സിയും, തിരുനെല്ലി പഞ്ചായത്തും തമ്മിലുള്ള തമ്മിലുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ് പ്രവർത്തനം തുടങ്ങാതിരിക്കാൻ കാരണം. പക്ഷികളുടെയും വന്യമൃഗങ്ങളുടെയും താവളമാണ് ഇപ്പോൾ ഈ കെട്ടിടം. മേൽക്കൂര പലയിടത്തും തകർന്നു തുടങ്ങിയിട്ടുമുണ്ട്.