മല്‍സ്യത്തൊഴിലാളികളുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി കണ്ണൂർ ആയിക്കര മാപ്പിളബേ ഹാർബറിൽ ഡ്രജിങ് ആരംഭിച്ചു. അഴിമുഖത്ത് അടിഞ്ഞ്കൂടുന്ന മണൽ കോരിയെടുത്ത് ആഴക്കടലിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഡ്രജിങിന് കരാറെടുത്ത കമ്പനി ഒരുവർഷമായി ജോലികള്‍ നിര്‍ത്തിവച്ചതിനെതിരെ പ്രതിഷേധവും ശക്തമാണ്.
മത്സ്യബന്ധന ബോട്ടുകള്‍ മണൽതിട്ടയിലിടിച്ച് തകരുന്നത് പതിവായതോടെയാണ് മുടങ്ങിക്കിടന്ന ഡ്രജിംഗ് പുനഃരാരംഭിക്കാൻ തീരുമാനമായത്. അഴിമുഖത്ത് അടിഞ്ഞ് കിടക്കുന്ന മണൽ കോരിയെടുത്ത് രണ്ട് ബോട്ടുകളിലായി ആഴക്കടലിലേക്ക് മാറ്റും. ബോട്ടുകൾ കരയ്ക്ക് അടുക്കാന്‍ പാകത്തിന് 200മീറ്റർ നീളത്തിലും 25മീറ്റർ വീതിയിലുമാണ് മണൽമാറ്റുന്നത്.
മണൽ നീക്കം ചെയ്യാൻ കരാർ ഏറ്റെടുത്ത കമ്പനി കഴിഞ്ഞ ഒരുവർഷമായി ജോലികൾ നിറുത്തിവച്ചിരിക്കുകയാണ്. അഴിമുഖത്തുനിന്ന് കോരിയെടുക്കുന്ന മണല്‍ നിക്ഷേപിക്കാൻ സ്ഥലമില്ലെന്ന കാരണമാണ് തടസമായി പറയുന്നത്. രണ്ടുതവണ ഇവർക്ക് കാലവധി നീട്ടിനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ട് കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്മെന്റ് കോർപ്പറഷന് താൽക്കാലിക ചുമതല നൽകിരിക്കുന്നത്. അഴിമുഖത്ത് മണൽ അടിയുന്നതിന് ശാശ്വതപരിഹാരമായി പുലിമുട്ട് നിർമക്കണമെന്ന ആവശ്യവും ശക്തമാണ്.