കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുന്നൂറുപേർക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങൾക്ക് സർവീസ് നടത്താമെന്ന് വ്യോമയാന ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. കഴിഞ്ഞ രണ്ടു വർഷമായി കരിപ്പൂരിൽ നിന്ന് ചെറിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ മാത്രമാണ് അനുമതിയുളളത്.
റൺവേ നവീകരണത്തിന്റെ ഭാഗമായി 2015 മുതലാണ് ഇരുനൂറു പേരിൽ കൂടുതൽ കയറുന്ന കോഡ് ഇ ഗണത്തിൽപ്പെടുന്ന വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചത്. ഇതോടെ കരിപ്പൂരിൽ നിന്ന് സൗദി സെക്ടറിലേക്കുളള വിമാനങ്ങളുടെ എണ്ണം നാമമാത്രമായി. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരം ഡി.ജി.സി. നടത്തിയ പഠനത്തിന് ശേഷണാണ് 300 പേർക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങൾക്ക് കൂടി അനുമതി നൽകാമെന്ന റിപ്പോർട്ട് തയാറാക്കിയത്. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയർപോർട്ട് അതോറിറ്റിയും വിമാനകമ്പനികളും സംയുക്തമായി പഠനം നടത്താമെന്നും ഡി.ജി.സി.എയുടെ റിപ്പോർട്ടിലുണ്ട്. കരിപ്പൂരിൽ നിന്ന് ഇടത്തരം വിമാനങ്ങൾക്ക് കൂടി സർവീസ് നടത്താൻ അനുമതി തേടി ഒട്ടേറെ വിമാനകമ്പനികൾ എയർപോർട്ട് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇടത്തരം വിമാനങ്ങൾ കരിപ്പൂരിൽ നിന്ന് ആഴ്ചകൾക്കുളളിൽ സർവീസ് ആരംഭിക്കുമെന്നണ് പ്രതീക്ഷ. അടുത്ത വർഷം മുതൽ ഹജ്്യാത്ര കരിപ്പൂർ വഴിയാക്കാനും തീരുമാനം സഹായിക്കും.